റെയിൽവേ പാലത്തിൽനിന്ന് വെള്ളക്കെട്ടിൽ വീണ യുവതി മരിച്ചു
Mail This Article
ചാലക്കുടി ∙ റോഡിലെ വെള്ളക്കെട്ട് കാരണം ജോലിസ്ഥലത്തേക്കു റെയിൽവേ പാലത്തിലൂടെ നടന്നുപോയ യുവതി കാൽവഴുതി പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. വിജയരാഘവപുരം തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണയാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെമ്പോത്തുപറമ്പിൽ മുജീബിന്റെ ഭാര്യ പൗഷയെ (40) പരുക്കുകളോടെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ വരുന്നതു കണ്ടു ഭയന്നു പിന്നിലേക്ക് ഒതുങ്ങിനിൽക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തോടു ചേർന്നൊഴുകുന്ന തോട്ടിലേക്കു വീഴുകയായിരുന്നെന്നാണു സൂചന. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതി വീഴാതെ രക്ഷപ്പെട്ടു. രാവിലെ ഒൻപതോടെയാണ് അപകടം.
പടിഞ്ഞാറേ ചാലക്കുടിയിലെ കടയിലാണു ദേവീകൃഷ്ണ ജോലിചെയ്യുന്നത്. പൗഷ ചാലക്കുടി ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലും. സ്ഥിരമായി സഞ്ചരിക്കുന്ന റോഡിൽ വെള്ളക്കെട്ട് കാരണം യാത്ര ബുദ്ധിമുട്ടായതോടെയാണു റെയിൽവേ പാലത്തിലൂടെ നടന്നുപോകാൻ തീരുമാനിച്ചത്. കാരകുളത്തുനാട് പാടശേഖരത്തിന്റെയും പുഞ്ചപ്പാടത്തിന്റെയും അതിർത്തിയിലുള്ള റെയിൽവേ പാലത്തിലൂടെയായിരുന്നു യാത്ര. ട്രെയിൻ വരുന്നതു കണ്ടു ഭയന്നു പിന്നിലേക്ക് പരമാവധി ഒതുങ്ങിനിൽക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി തോട്ടിലേക്കു വീഴുകയായിരുന്നെന്നു കരുതുന്നു. അതേസമയം, ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റടിച്ച് ഇവർ നിലതെറ്റി വീഴുകയായിരുന്നു എന്നു വിവരമുണ്ടെങ്കിലും പൊലീസോ പ്രദേശത്തുണ്ടായിരുന്നവരോ ഇക്കാര്യം ഉറപ്പിച്ചു പറയുന്നില്ല.
പാടശേഖരത്തോടു ചേർന്നൊഴുകുന്ന തോട്ടിലേക്കാണ് വീണത്. വെള്ളം പൊങ്ങി പാടവും തോടും തിരിച്ചറിയാൻ കഴിയാത്തവിധം മുങ്ങിക്കിടക്കുകയായിരുന്നു. വീഴ്ചയിൽ റെയിൽവേ ട്രാക്കിനോടു ചേർന്ന ഇരുമ്പുകമ്പിയിൽ തലയിടിച്ചിട്ടുണ്ടാകാം എന്നാണു നിഗമനം. തലയ്ക്കു പുറമെ കാലിനും പരുക്കേറ്റു. പൗഷ കാരകുളത്തുനാട് ഭാഗത്തേക്ക് ഒഴുകിപ്പോയെങ്കിലും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. ഇരവിമംഗലം പുഴംപള്ളത്ത് ഉണ്ണിക്കൃഷ്ണന്റെ മകളാണു ദേവീകൃഷ്ണ. സംസ്കാരം ഇന്നു 10നു നഗരസഭ ക്രിമറ്റോറിയത്തിൽ. മകൾ: ധ്രുവനന്ദ (ചാലക്കുടി എസ്എച്ച് കോൺവെന്റ് എൽപി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിനി).
English Summary: Women falls into Canal in Chalakudy; One Died