ADVERTISEMENT

പത്തനംതിട്ട ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ അടിമയെപ്പോലെയാണു പ്രവർത്തിക്കുന്നതെന്നു സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. ആനി രാജ വിഷയത്തിൽ പ്രതിരോധിച്ചില്ലെന്നതും എൽദോ ഏബ്രഹാമിനെ പൊലീസ് മർദിച്ചപ്പോൾ കാനം ന്യായീകരിച്ചതുമാണു ചർച്ചയായത്. പ്രതിപക്ഷത്തായിരുന്നെങ്കിൽ കാനം പൊലീസ് മർദനം ന്യായീകരിക്കുമായിരുന്നോയെന്നും പ്രതിനിധികൾ ചോദിച്ചു.

ഇടതുപക്ഷ മുന്നണിക്കു യോജിക്കുന്ന പ്രവർത്തനവും െപരുമാറ്റവുമല്ല മന്ത്രി വീണാ ജോർജിന്റേതെന്നും വിമർശനമുയർന്നു. ആരോഗ്യ വകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്കാകുന്നില്ല. കെ.കെ.ശൈലജയുടെ കാലത്തെ മികവ് നിലനിർത്താൻ കഴിയുന്നില്ല. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള പ്രശ്നങ്ങൾ മുന്നണിക്കു നാണക്കേടായി. മന്ത്രിയുടെ പിടിവാശിയാണു പ്രശ്നങ്ങൾക്കു കാരണമെന്നും സംഘടനാ പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മന്ത്രി ഫോണെടുക്കാറില്ലെന്ന വിമർശനം ജില്ലാ സമ്മേളനത്തിലും ആവർത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി ഇടതുമുന്നണിക്കു തന്നെ അപമാനമാണ്. സിപിഎം നേതാവ് എം.എം.മണിക്കു നേരെയും വിമർശനമുയർന്നു. പെരുമാറ്റവും പ്രതികരണങ്ങളും മൂലം രാഷ്ട്രീയ ഉമ്മറത്തു കയറ്റാൻ കൊള്ളാത്തയാൾ എന്ന വിശേഷണമാണ് മണിക്കെതിരെ ഉയർന്നത്.

കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐയോട് പുച്ഛമാണ്. സിപിഐയെ അവഗണിച്ചാണു കോന്നി മേഖലയിൽ സിപിഎം പ്രവർത്തിക്കുന്നത്. അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. പന്തളം നഗരസഭയിൽ സിപിഐ സ്ഥാനാർഥികളെ സിപിഎം കാലുവാരിയെന്ന വിമർശനങ്ങളും നേതാക്കൾ ഉയർത്തി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം സ്വീകരിച്ചതു ഏകപക്ഷീയ നിലപാടാണ്. സീതത്തോട് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സിപിഎം പ്രശ്നങ്ങളുണ്ടാക്കിയെന്നു സംഘടനാ റിപ്പോർട്ടിലുണ്ട്.

English Summary: Criticism against Kanam Rajendran and Veena George at CPI District Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com