‘മുഖ്യമന്ത്രി സർക്കാരിന്റെ ശോഭ കെടുത്തി’
Mail This Article
ഏറ്റുമാനൂർ ∙ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സർക്കാരിന്റെ ‘ശോഭ’ കെടുത്തിയെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയ്ക്കു വഴിയൊരുക്കിയത് സിപിഐ മന്ത്രിമാർ ഭരിച്ച കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളുടെ മികച്ച പ്രവർത്തനമാണ്. എന്നിട്ടും അതനുസരിച്ചുള്ള പരിഗണന രണ്ടാം സർക്കാരിൽ നിന്നു ലഭിക്കുന്നില്ല. പിണറായിയുടെ ബി ടീമായി സിപിഐ സംസ്ഥാന നേതൃത്വം മാറിയെന്നും വിമർശനമുയർന്നു.
ദേശീയ നിർവാഹകസമിതിയംഗം ആനി രാജയെ സിപിഎം നേതാവ് എം.എം.മണി അപഹസിച്ചപ്പോൾ സംസ്ഥാന നേതൃത്വം ആനി രാജയെ സംരക്ഷിച്ചില്ലെന്ന ആരോപണം തലയോലപ്പറമ്പിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചു. തലയോലപ്പറമ്പ് പ്രതിനിധികളുടെ വിമർശനത്തിനു മറ്റു പ്രതിനിധികൾ എഴുന്നേറ്റ് നിന്നു കയ്യടിച്ചു. മുഖ്യമന്ത്രി നടത്തുന്നത് ‘സെക്യൂരിറ്റി ഷോ’ ആണെന്നു പ്രതിനിധികളിൽ ചിലർ പരിഹസിച്ചു. പാലാ, പൂഞ്ഞാർ, ചങ്ങനാശേരി, കോട്ടയം, തലയോലപ്പറമ്പ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ആദ്യദിവസം ചർച്ചയിൽ പങ്കെടുത്തത്.
വി.കെ.സന്തോഷ് കുമാർ സെക്രട്ടറിയായേക്കും
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ വി.കെ.സന്തോഷ് കുമാറിനെ ജില്ലാ സെക്രട്ടറിയാക്കാൻ സംസ്ഥാന നേതൃത്വം ശുപാർശ ചെയ്തതായാണ് വിവരം. സ്ഥാനമൊഴിയുന്ന സി.കെ.ശശിധരനെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി പരിഗണിക്കുന്നു.
ആദ്യചർച്ചയിൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ച പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ.സലാം അതേസ്ഥാനത്ത് തുടരും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജോൺ വി.ജോസഫിനെയും മോഹൻ ചേന്ദംകുളത്തെയും പരിഗണിക്കും. നിലവിലെ അസി. സെക്രട്ടറി ആർ.സുശീലൻ സ്ഥാനമൊഴിയും. എഐടിയുസി സംസ്ഥാന സെക്രട്ടറി വി.ബി.ബിനുവിന്റെ പേര് ജില്ലാ കൗൺസിലിൽ സെക്രട്ടറിയായി ഉയരാനുള്ള സാധ്യതയുമുണ്ട്.
English Summary: Criticism against Pinarayi Vijayan at CPI District Conference