സ്വർണക്കടത്ത് സംഘങ്ങൾ വിലസുന്നു
Mail This Article
നാദാപുരം ∙ ഖത്തറിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ വളയം സ്വദേശിയുടെ തിരോധാനം ദുരൂഹമായി തുടരുന്നതിനിടയിൽ മറ്റൊരു യുവാവിനെക്കൂടി കാണാതായതായി പരാതി. നാദാപുരം ചാലപ്പുറം ചക്കരക്കണ്ടിയിൽ അനസിനെ (28) കാണാനില്ലെന്നു കാട്ടി മാതാവ് സുലൈഖയാണു പരാതി നൽകിയത്.
5 മാസം മുൻപാണ് അനസ് വിദേശത്തേക്കു പോയത്. ജൂലൈ 21ന് മലപ്പുറം സ്വദേശി എന്നു പരിചയപ്പെടുത്തി കാറിലെത്തിയ ആൾ ഇയ്യങ്കോട്ടെ ബന്ധു വീട്ടിലെത്തി അനസിനെ അന്വേഷിച്ചിരുന്നു. വിദേശത്താണെന്നു വീട്ടുകാർ പറഞ്ഞപ്പോൾ ജൂലൈ 20നുന് കരിപ്പൂരിൽ വിമാനം ഇറങ്ങിയതായി പറഞ്ഞു. ഇന്നലെയാണു പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്ച ആയി മകനെ കുറിച്ച് വിവരമൊന്നുമില്ലെന്ന് സുലൈഖ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണോ തിരോധാനത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കണ്ണൂർ സ്വദേശി ദുബായിൽ സ്വർണക്കടത്ത് സംഘത്തിന്റെ തടവിൽ
കോഴിക്കോട് ∙ പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സ്വർണക്കടത്തു സംഘം മറ്റൊരു യുവാവിനെ ദുബായിൽ തടവിലാക്കി. കേസിലെ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയാണ് തടവിലുള്ളതെന്നു പൊലീസിന് വിവരം ലഭിച്ചു. ഇർഷാദ് ദുബായിൽ നിന്നു കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് രണ്ടു തവണ വീട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവാണ് ഇത്.
ശരീരത്തിൽ മർദനമേറ്റ പാടുകളുള്ള ഇയാളുടെ ചിത്രം ഇർഷാദിന്റെ ബന്ധുക്കൾക്കു സ്വാലിഹ് ഒരു മാസം മുൻപ് അയച്ചിരുന്നു. സ്വർണം തിരികെ നൽകിയില്ലെങ്കിൽ ഈ അവസ്ഥ വരുമെന്നായിരുന്നു ഭീഷണി.
ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബം ഏറ്റുവാങ്ങി കബറടക്കി
മേപ്പയൂർ ∙ കാണാതായ ദീപക്കിന്റെ മൃതദേഹമാണെന്ന ധാരണയിൽ വീട്ടുവളപ്പിൽ സംസ്കരിച്ച മൃതദേഹം പന്തിരിക്കരയിലെ ഇർഷാദിന്റെതാണെന്ന് കണ്ടെത്തിയതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ എത്തി മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് കബറടക്കം നടത്തി.
കാണാതായ യുവാവിനെ തലശ്ശേരിയിൽ കണ്ടെത്തി
നെടുമ്പാശേരി/തലശ്ശേരി ∙ വിദേശത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ശേഷം കാണാതായ യുവാവിനെ തലശ്ശേരിയിൽ നിന്നു കണ്ടെത്തി. ഇയാളെ തടഞ്ഞുവച്ചവരെന്നു കരുതുന്ന 13 പേരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച വിദേശത്തു നിന്നെത്തിയ തൃശൂർ സ്വദേശി അഫ്സലിനെയാണ് കാണാനില്ലെന്ന് കാണിച്ച് മാതാവ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ തലശ്ശേരിയിലുണ്ടെന്നു പൊലീസ് കണ്ടെത്തി. അതേസമയം, തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് അഫ്സൽ പറഞ്ഞതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. സംഭവത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള വസ്തുതകൾ അന്വേഷിക്കുന്നുണ്ട്.
English Summary: Gold smuggling gangs in Kozhikode