ഭീകരബന്ധം സംശയിച്ചു പിടിച്ച യുഎഇ പൗരനെ വിടാൻ മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന
Mail This Article
കൊച്ചി ∙ ഭീകരബന്ധം സംശയിച്ചു സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി. ഇന്ത്യയിൽ നിരോധനമുള്ള സാറ്റലൈറ്റ് ഫോണുമായാണു യുഎഇ പൗരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തയാളെ നെടുമ്പാശേരി പൊലീസിനു കൈമാറി എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. 2017 ജൂലൈ 4നാണു കേസെടുത്തത്. എഫ്ഐആറിന്റെ പകർപ്പും സ്വപ്ന കാണിച്ചു.
കേസിൽ ഇടപെടാനുള്ള നിർദേശം ലഭിച്ചതു യുഎഇ കോൺസുലേറ്റിൽ നിന്നാണ്. ഈ വിവരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിളിച്ചു പറഞ്ഞപ്പോഴാണു യുഎഇ പൗരനെ വിട്ടയയ്ക്കാൻ തീരുമാനമായത്. മുഖ്യമന്ത്രി, എം.ശിവശങ്കർ, യുഎഇ കോൺസൽ ജനറൽ എന്നിവർക്ക് ഇക്കാര്യമറിയാമെന്നും സ്വപ്ന പറഞ്ഞു.
ഈജിപ്തിൽ ജനിച്ച യുഎഇ പൗരൻ സാറ്റലൈറ്റ് ഫോണുമായി 2017 ജൂണിലാണ് ഇന്ത്യയിലെത്തിയത്. തിരികെ മടങ്ങാനായി കൊച്ചിയിലെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമുണ്ടായിരുന്ന കേസിലാണു ചോദ്യം ചെയ്യൽ ഒഴിവാക്കി ഇയാളെ വിദേശത്തേക്ക് അയച്ചതെന്ന് സ്വപ്ന കുറ്റപ്പെടുത്തി.
English Summary: Swpan Suresh Accuses CM Pinarayi Vijayan Helped UAE National With Banned Satellite Phone To Escape From India