ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി നടപടിയുടെ കീഴ്‌വഴക്കം കണക്കിലെടുത്താൽ ബീന ഫിലിപ്പിനു കോഴിക്കോട് മേയർ പദവി നഷ്ടപ്പെട്ടെന്നു വരാം. 2010ൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനാണു മുതിർന്ന നേതാവ് എൻ.പത്മലോചനന്റെ കൊല്ലം മേയർ പദവി തെറിപ്പിച്ചത്. പാർട്ടിയിൽ നിന്നു സസ്പെൻഡും ചെയ്തു. 

ആർഎസ്എസ് നേതൃസമ്മേളന സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്യാൻ പോയതാണു മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പത്മലോചനനു വിനയായത്. അന്ന് മേയറുടെ രാജി സംസ്ഥാനനേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. പാർട്ടി നെറ്റി ചുളിച്ചപ്പോൾ, ഇപ്പോൾ ബീന ഫിലിപ്പ് നടത്തിയ അതേ ന്യായീകരണമാണു പത്മലോചനനിൽ നിന്നും ഉണ്ടായത്–മേയർ എന്ന നിലയിലാണു പങ്കെടുത്തതെന്നും അതിനു പാർട്ടി അനുമതി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും. 

ബീന ഫിലിപ്പ് ശ്രീകൃഷ്ണ ചിത്രത്തിൽ തുളസീ മാല ചാർത്തിയപ്പോൾ പത്മലോചനൻ വിളക്കു കൊളുത്തി. ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാൻ നേതാക്കൾക്കു സിപിഎം അനുവാദം നൽകാറില്ല. അതറിയാവുന്ന അനുഭവ സമ്പത്തുള്ള നേതാവായിരുന്നു പത്മലോചനൻ. എന്നാൽ ബ്രാഞ്ച് അംഗം മാത്രമായ ബീന ഫിലിപ്പിനു പാർട്ടി രീതികളുടെ കാര്യത്തിൽ പരിചയക്കുറവുണ്ട്. കോഴിക്കോട്ടെ കമ്മിറ്റി അതു പരിഗണിച്ചാൽ കർശന നടപടി ഒഴിവായേക്കാം.

ആർഎസ്എസ് പരിപാടിയിൽ മേയർ നടത്തിയ പ്രസംഗവും സിപിഎം നേതൃത്വത്തിനു രുചിച്ചിട്ടില്ല. അതിലേറെ പാർട്ടിയെ ചൊടിപ്പിച്ചത് അവരുടെ ന്യായീകരണമാണ്. താ‍ൻ തെറ്റൊന്നും ചെയ്തില്ലെന്നു പറഞ്ഞതോടെയാണ് മേയറെ സിപിഎം തള്ളിപ്പറഞ്ഞത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വാർത്താകുറിപ്പിലെ കാർക്കശ്യം ശ്രദ്ധേയമാണ്. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വർഷങ്ങൾക്കു മുൻപ് ഒരു ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ സിപിഎം വേട്ടയാടുന്നതിനിടെയാണ് സ്വന്തം മേയർ അതിനു തുനിഞ്ഞത്. അക്കാര്യം ചോദിച്ച്  പ്രതിപക്ഷ നേതാവും സിപിഎമ്മിനെ വെട്ടിലാക്കി. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദേശീയ തലത്തിൽ രണ്ടാഴ്ചത്തെ ഭരണഘടനാ സംരക്ഷണ പരിപാടികൾ കേരളത്തിലാകെ സിപിഎം നടത്തിവരികയാണ്. ആർഎസ്എസിനെയും ബിജെപിയെയും ഉന്നമിട്ടാണ് ഈ പ്രചാരണം തന്നെ. മേയറുടെ സാന്നിധ്യം ആർഎസ്എസ് അവരുടെ ബദൽ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുമെന്നു സിപിഎം വിചാരിക്കുന്നു. 

English Summary: CPM Opposes Kozhikode Mayor For Attending RSS Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com