വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് 2 മരണം
Mail This Article
ചേർത്തല∙ പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രത്തിൽ വെടിക്കെട്ടിനു സൂക്ഷിച്ചിരുന്ന കതിനയ്ക്കും കരിമരുന്നിനും തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു. പാണാവള്ളി 17–ാം വാർഡ് വാലുമ്മേൽ രാജേഷ് (41), 7–ാംവാർഡ് മറ്റത്തിൽ എം.പി.തിലകൻ (60) എന്നിവരാണ് മരിച്ചത്. മജിസ്റ്റീരിയൽ അന്വേഷണത്തിന് കലക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. സബ് കലക്ടർ സൂരജ് ഷാജിക്കാണ് അന്വേഷണ ചുമതല.
ക്ഷേത്രത്തിലെ പഴയ ദേവസ്വം ഓഫിസ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന കതിനയ്ക്കും കരിമരുന്നിനും തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് തീപിടിച്ചത്. പഴയ ഓഫിസ് കെട്ടിടത്തിൽ പെയ്ന്റിങ്, വെൽഡിങ് ജോലിക്ക് എത്തിയ രാജേഷും തിലകനും ഉൾപ്പെടെ 5 തൊഴിലാളികൾക്കാണു സ്ഫോടനത്തിൽ പരുക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷും തിലകനും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജേഷ് ഇന്നലെ രാവിലെയും തിലകൻ വൈകിട്ടും മരിച്ചു. പരുക്കേറ്റ വിഷ്ണു, അരുൺകുമാർ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ധനപാലൻ ആശുപത്രി വിട്ടു.
തിലകന്റെ ഭാര്യ: അനിത. മക്കൾ: അനന്തു, അശ്വന്ദ്. രാജേഷിന്റെ ഭാര്യ: അശ്വതി, മക്കൾ: ശ്രീയാരാജ്, ശ്രീബാല. രാജേഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് 8 മണിയോടെ വീട്ടിലെത്തിച്ചു സംസ്കാരം നടത്തി. തിലകന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ.
English Summary: Two died in fireworks accident at Panavally temple in Cherthala, Alappuzha