ദേശീയ പാതയിലെ കുഴിയടയ്ക്കൽ: റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം
Mail This Article
കൊച്ചി ∙ അങ്കമാലി-മണ്ണൂത്തി ദേശീയ പാതയിൽ അശാസ്ത്രീയമായിട്ടാണു കുഴികൾ മൂടുന്നതെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാൻ തൃശൂർ, എറണാകുളം കലക്ടർമാർക്കു ഹൈക്കോടതി നിർദേശം. കലക്ടർമാർ നേരിട്ടോ അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ മുഖേനയോ കുഴിയടയ്ക്കൽ നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം.
ഒരാഴ്ചയ്ക്കകം റോഡിലെ കുഴി മൂടണമെന്നു തിങ്കളാഴ്ച ദേശീയ പാത അതോറിറ്റിക്കു നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ കോടതി അവധിയാണെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ കെ.വി.മനോജ്കുമാർ വഴി അടിയന്തര നിർദേശം കലക്ടർമാർക്ക് നൽകുകയായിരുന്നു. ദേശീയപാതയിൽ തൃശൂർ, എറണാകുളം മേഖലകളിൽ കുഴി അടയ്ക്കുന്നത് ഇന്നലെ രാവിലെ തുടങ്ങിയിരുന്നു.
എന്നാൽ ടാർ മിക്സ് പാക്കറ്റുകളിലാക്കി കുഴിയിലിട്ട് മൂടി ഇടിച്ചുറപ്പിക്കുന്ന ജോലിയാണ് കരാറുകാർ നടത്തുന്നതെന്നായിരുന്നു വാർത്ത. ഇങ്ങനെ കുഴിയടയ്ക്കുന്നതു പ്രയോജന പ്രദമല്ലെന്നും അടുത്ത മഴയിൽ ടാർ ഇളകിപ്പോകുമെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇതു വാർത്തയായതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു ഹൈക്കോടതി ഇടപെട്ടത്.
English Summary: Kerala High Court on Mannuthy-Aangamaly National Highway Patchwork