ADVERTISEMENT

തിരുവനന്തപുരം∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ പേരിൽ 33 തടവുകാരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കെ, കോവിഡിന്റെ മറവിൽ ‘പിൻവാതിൽ’ വഴി ‘രക്ഷപ്പെട്ടത്’ 16 പേർ. 2 വർഷത്തോളം നീണ്ട കോവിഡ് പരോളിനു ശേഷം തിരിച്ചു കയറാതെ 3 മാസത്തോളമായി ജയിലിനു പുറത്താണ് ഇത്രയും പേർ. ഇതിൽ 5 പേർ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്.

രണ്ടാംഘട്ട കോവിഡ് വ്യാപനത്തിൽ സുപ്രീം കോടതി നിർദേശപ്രകാരവും സർക്കാർ വഴി നേരിട്ടും പ്രത്യേക പരോൾ ലഭിച്ചവർ മേയ് 12ന് അകം തിരിച്ചു കയറണമെന്നു സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. 750 ലേറെപ്പേർ തിരിച്ചെത്തിയപ്പോൾ 24 പേർ വന്നില്ല. അതിൽ ഒരാൾ ആത്മഹത്യ ചെയ്തതായി പിന്നീടു വിവരം ലഭിച്ചു. തിരിച്ചു കയറാത്തവരെ പിടിച്ചുകൊണ്ടുവരാൻ ജയിൽ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 3 മാസം പൊലീസ് അന്വേഷിച്ചിട്ടും 16 പേർ കാണാമറയത്താണ്.

സെൻട്രൽ ജയിലുകളിൽ കണ്ണൂരിൽ 5 പേരും വിയ്യൂരിൽ 4 പേരും തിരിച്ചെത്തിയില്ല. തുറന്ന ജയിലുകളിൽ നെട്ടുകാൽത്തേരിയിൽ 5, ചീമേനിയിൽ 2 പേരും വന്നിട്ടില്ല. ജീവപര്യന്തക്കാരിൽ 5 പേരും കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരാണ്. നാട്ടിലുണ്ടെന്നും രോഗികളായതിനാൽ ഉടൻ വരാൻ പറ്റില്ലെന്നും ഇതിൽ 2 പേർ പൊലീസിനെ അറിയിച്ചിരുന്നു. നെട്ടുകാൽത്തേരിയിലെ 5 പേരിൽ 2 പേർ ബംഗാൾ സ്വദേശികളാണ്, ഒരാൾ തമിഴ് സ്വദേശി. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാൻ ലോക്കൽ പൊലീസും മെനക്കെട്ടില്ല.

10,000 രൂപ വീതം ബോണ്ട് കെട്ടിയാണു തടവുകാർ പരോളിൽ പോകുന്നത്. തിരിച്ചു വരാത്തവരുടെ ബോണ്ട് പിടിച്ചുവയ്ക്കാനേ കഴിയൂവെന്നും അറസ്റ്റ് ചെയ്തു ഹാജരാക്കേണ്ടതു പൊലീസാണെന്നും ജയിൽ വകുപ്പ് പറയുന്നു. സെൻട്രൽ ജയിലുകളിൽ പരോളിന് ആൾ ജാമ്യം കൂടി വേണമെങ്കിലും ജാമ്യക്കാർക്കെതിരെ നടപടിയെടുക്കാറില്ല. ഫലത്തിൽ, തിരിച്ചു കയറണമെങ്കിൽ തടവുകാർ തന്നെ വിചാരിക്കണം. ജീവപര്യന്തം തടവെന്നാൽ ജീവിതാവസാനം വരെയെന്നു കോടതി പറഞ്ഞിട്ടുള്ളതിനാൽ, പുറത്തു കഴിയുന്ന കാലം മുഴുവൻ അവർക്കു ബോണസ് ആണ്. എന്നാൽ അതിൽ കുറഞ്ഞ ശിക്ഷ ലഭിച്ചവർ തിരിച്ചുകയറിയാൽ, പുറത്തുനിന്ന കാലം കൂടി അകത്തു കിടന്ന ശേഷമേ മോചനം കിട്ടൂ.

ഇതിനിടെ, കേരളപ്പിറവിയോടനുബന്ധിച്ചു കുറച്ചുപേരെക്കൂടി വിട്ടയയ്ക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അർഹരായ തടവുകാരുടെ പട്ടിക തയാറാക്കാൻ ജയിൽ വകുപ്പിനോടു നിർദേശിച്ചതായാണു വിവരം. 

English Summary: Ten prisoners did not retrun back to jails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com