ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർ പുതുക്കാൻ വിസമ്മതിച്ചതോടെ റദ്ദായ, ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ വിളിച്ചുചേർക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത് അംഗീകരിച്ചു. ഓർഡിനൻസുകൾ അടങ്ങുന്ന ഫയൽ സർക്കാരിനു തിരിച്ചയയ്ക്കാൻ മുംബൈയിലുള്ള അദ്ദേഹം നിർദേശിച്ചു. ഓർഡിനൻസുകൾ ആവർത്തിച്ച് ഇറക്കുന്നതിലുള്ള അതൃപ്തി ഗവർണർ വ്യക്തമാക്കുകയും എന്തുകൊണ്ടു നിയമസഭയിൽ ബില്ലുകൾ പാസാക്കുന്നില്ലെന്നു തിരക്കുകയും ചെയ്തിരുന്നു.

ഗവർണർ അസാധാരണ സാഹചര്യം സൃഷ്ടിച്ചതായും അതുകൊണ്ടാണ് അടിയന്തര സഭാ സമ്മേളനം വിളിക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബിൽ അനുനയ ശ്രമത്തിന്റെ ഭാഗമായി സർക്കാർ വൈകിപ്പിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നു. സെപ്റ്റംബർ 2 വരെ നീളുന്ന സമ്മേളനത്തിൽ ഈ ബിൽ കൂടി കൊണ്ടുവരുമോയെന്നു വ്യക്തമല്ല.

റദ്ദായ ഓർഡിനൻസുകൾ: കേരള പൊതുജനാരോഗ്യ ഓർഡിനൻസ്, വ്യവസായ വികസനവും വ്യവസായ ഏകജാലക ബോർഡും, കേരള പൊതുമേഖലാ നിയമന ബോർഡ്, കേരള ജ്വല്ലറി വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ്, ലോകായുക്ത നിയമ ഭേദഗതി, കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശഭരണ പൊതുസർവീസ്, പിഎസ്‌സി നിയമ ഭേദഗതി, കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗതി, ലൈവ്സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് നിയമഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി.

∙ ലോകായുക്ത ഭേദഗതി: സിപിഐ നിലപാടെന്ത്?

ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ വരുമ്പോൾ, പുറത്ത് അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന സിപിഐയുടെ നിലപാട് നിർണായകമാകും. അഴിമതിക്കേസിലെ പ്രതികൾ കുറ്റക്കാരെന്നു തെളിഞ്ഞാൽ അവരെ അധികാര സ്ഥാനത്തുനിന്നു നീക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്നതാണു ഭേദഗതി. ഓർഡിനൻസ് അംഗീകരിച്ച മന്ത്രിസഭാ യോഗത്തിൽ ആദ്യം പ്രതികരിക്കാതിരുന്ന സിപിഐ മന്ത്രിമാർ, തുടർന്നുള്ള യോഗത്തിൽ എതിർത്തിരുന്നു. നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ആവശ്യമായ ഭേദഗതി വരുത്താമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പു നൽകി.

Kerala Assembly
കേരള നിയമസഭ (ഫയൽ ചിത്രം)

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളിൽ വിധി പറയാനിരിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നത്. ദുരിതാശ്വാസ നിധിയിലെ തുക മുഖ്യമന്ത്രിയും മന്ത്രിമാരും ദുരുപയോഗം ചെയ്തെന്ന കേസിൽ ലോകായുക്ത 12 ദിവസം വാദം കേട്ട് വിധി പറയാനിരിക്കുമ്പോഴായിരുന്നു ഇത്. ഗവർണർ ഒപ്പിടാതിരുന്നതോടെ ഓർഡിനൻസ് കാലഹരണപ്പെട്ട സാഹചര്യത്തിൽ ലോകായുക്തയുടെ അധികാരം തിരിച്ചുകിട്ടിയിരിക്കുകയാണ്. ഇതനുസരിച്ചുള്ള വിധിയുണ്ടായാൽ സർക്കാരിനു തിരിച്ചടിയാകും.

English Summary: Special Kerala Assembly session to be called to resolve ordinance logjam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com