102 കോടിയുടെ അഴിമതി കണ്ടെത്തിയിട്ടും വിചാരണയ്ക്ക് അനുമതി കിട്ടാതെ സിബിഐ
Mail This Article
കൊച്ചി∙ മണ്ണുത്തി-അങ്കമാലി ദേശീയപാത നിർമാണത്തിൽ 102 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിട്ടും ഉത്തരവാദികളായ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി സിബിഐക്കു ലഭിച്ചില്ല. 2020 ജൂലൈയിൽ എഫ്ഐആർ സമർപ്പിക്കുകയും കഴിഞ്ഞ ഡിസംബറിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത് പ്രോസിക്യൂഷൻ അനുമതിക്കു കാത്തിരിക്കുകയാണ് സിബിഐ.
കരാർ പ്രകാരം മേൽടാറിങിനു 22.50 സെന്റിമീറ്റർ കനം വേണ്ട സ്ഥാനത്തു പലയിടത്തും 17–18 സെന്റിമീറ്റർ കനത്തിലാണു ടാറിങ് നടന്നിട്ടുള്ളത്. ഇക്കാര്യം പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു പകരം വ്യാജറിപ്പോർട്ട് നൽകിയ സ്വകാര്യ എൻജിനീയറിങ് കൺസൽറ്റൻസി സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സിബിഐ പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം എഫ്ഐആറിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന നിർമാണ കരാറുകാരനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മുൻകേന്ദ്ര മന്ത്രിയുടെ അടുത്ത ബന്ധുമാണ് ഈ കരാറുകാരനെന്ന് ആക്ഷേപമുണ്ട്. തൃശൂർ പാലിയേക്കരയിൽ ടോൾപിരിവ് നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎൽ) അങ്കമാലി-മണ്ണുത്തി ദേശീയപാത നിർമാണത്തിലും ദേശീയപാത നിർമാണത്തിലും പരിപാലനത്തിലും 2006 മുതൽ 2016 വരെയുള്ള കാലയളവിൽ സംഭവിച്ച വീഴ്ചകളാണു സിബിഐ അന്വേഷിച്ചത്.
ദേശീയ പാതയിൽ 27 കിലോമീറ്റർ ദൂരം മാത്രം പരിശോധിച്ചു സാംപിൾ ശേഖരിച്ചു സിബിഐ നടത്തിയ അന്വേഷണത്തിലാണ് 102 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പിന്നീടു കൊച്ചിയിൽ നിന്നു സ്ഥലം മാറ്റിയെന്നും ആരോപണമുണ്ട്.
English Summary: CBI not yet given permission to conduct trial in 102 crore worth corruption