വേണോ, വീട്ടിലൊരു കമ്പനി?; സ്റ്റാർട്ടപ്പുകൾക്ക് ഫ്ലാറ്റിലും വീട്ടിലും ഇടം തേടി സ്റ്റാർട്ടപ് മിഷൻ
Mail This Article
തിരുവനന്തപുരം ∙ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫ്ലാറ്റോ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത മുറിയോ ഉണ്ടോ ? എങ്കിൽ സ്റ്റാർട്ടപ് കമ്പനികൾക്കു വാടകയ്ക്കു നൽകാം. സുരക്ഷയെച്ചൊല്ലി ആശങ്ക വേണ്ട. നിരീക്ഷണച്ചുമതല കേരള സ്റ്റാർട്ടപ് മിഷൻ വഹിക്കും. ഇൻക്യുബേഷൻ കാലാവധി കഴിഞ്ഞിട്ടും ഓഫിസിനു സ്ഥലം കിട്ടാത്ത കമ്പനികൾക്കു പ്രവർത്തിക്കാനാണ് ‘അൺലോക്കിങ് സ്പേസ് ബാങ്ക്സ്’ എന്ന ആശയം. യോജിച്ച സ്ഥലം കിട്ടിയാൽ സ്റ്റാർട്ടപ് മിഷൻ കമ്പനികളെ എത്തിക്കും.
തുടങ്ങിയിട്ട് 11– 36 മാസമായ സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാർട്ടപ് മിഷന്റെ ഇൻക്യുബേഷൻ സെന്ററുകളുണ്ട്. എന്നാൽ, 5 വർഷമായ കമ്പനികൾവരെ വേറെ സ്ഥലം കിട്ടാതെ ഇവിടെ തുടരുന്നു. പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ സെന്റർ ഉപയോഗിക്കാനാകുന്നുമില്ല. ഇതിനു പരിഹാരമായാണ് ഉപയോഗിക്കാതെ കിടക്കുന്ന ഫ്ലാറ്റുകളിലും വീടുകളിലും ഇടം തേടുന്നത്. വർക് ഫ്രം ഹോം, വർക് നിയർ ഹോം ആശയങ്ങളുടെ തുടർച്ചയായ ബിസിനസ് മാതൃകയായി ഇതു മാറും. കമ്പനി ജീവനക്കാർക്ക് ഇവിടെയിരുന്നു ജോലി ചെയ്തു മടങ്ങാം. വീട്ടുടമയ്ക്കു കൃത്യമായി വാടക ലഭിക്കും. വാണിജ്യാവശ്യത്തിനു വീട് ഉപയോഗിക്കുമ്പോൾ വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെ തരംമാറ്റണമെന്നു വ്യവസ്ഥയുണ്ടെങ്കിലും, ഈ ബിസിനസ് മാതൃക സർക്കാർ നയമായി അംഗീകരിച്ചാൽ ഇക്കാര്യത്തിൽ ഇളവു ലഭിച്ചേക്കും.
ഈ ആശയം കൂടി ഉൾപ്പെടുത്തി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ‘സ്റ്റാർട്ടപ് കോമൺസ്’ എന്ന പേരിൽ പൊതുനയം രൂപീകരിക്കാൻ ഒരുങ്ങുകയാണു സ്റ്റാർട്ടപ് മിഷൻ. ആവശ്യങ്ങളിൽ ഏകീകൃത പ്ലാറ്റ്ഫോം രൂപീകരിക്കും.
Content Highlight: Kerala Startup Mission