സർവീസുകൾ കുറച്ചു; കെഎസ്ആർടിസി ദിവസവരുമാനം ഒരു കോടി കുറഞ്ഞു
Mail This Article
തിരുവനന്തപുരം∙ സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നതോടെ കെഎസ്ആർടിസിയുടെ ദിവസവരുമാനം 5.5 കോടിയിൽ നിന്നു 4.5 കോടിയായി കുറഞ്ഞു. ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഇതുവരെ ലഭിച്ചിട്ടില്ല. ഇൗ പണം കിട്ടിയാൽ മാത്രമേ പൂർണതോതിൽ ബസുകൾ സർവീസിന് അയയ്ക്കാനാകൂ.
ഡീസൽ ക്ഷാമം ഇനിയും പരിഹരിക്കാനായില്ല. യാത്രാക്ലേശം തുടരുകയാണ്. ഗ്രാമങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ. കിലോമീറ്ററിന് കുറഞ്ഞത് 35 രൂപ വരുമാനം കിട്ടുന്ന സർവീസുകൾ മാത്രം മതിയെന്ന നിർദേശമുള്ളതിനാൽ ഗ്രാമീണ മേഖലയിലേക്കു പോകുന്ന വരുമാനം കുറഞ്ഞ ബസുകളാണ് കൂടുതലും നിർത്തിയത്.
ഇതിനിടെ, കെഎസ്ആർടിസി ബസിൽ ഇനി കണ്ടക്ടർക്ക് ഇരിക്കാൻ ഒറ്റ സീറ്റ് ഉണ്ടാകില്ലെന്നു തീരുമാനിച്ചു. കോവിഡ് കാലത്തു കൊണ്ടുവന്ന ഇൗ സിംഗിൾ സീറ്റ് സംവിധാനം മാറ്റി പഴയതുപോലെ 2 പേർക്ക് ഇരിക്കാവുന്ന സീറ്റ് പിടിപ്പിക്കും. സിംഗിൾ സീറ്റ് തുടരണമെന്നു ചില വനിതാ കണ്ടക്ടർമാർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് അനുവദിച്ചില്ല. പകരം, കണ്ടക്ടർ വനിതയാണെങ്കിൽ സമീപം വനിതാ യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ എന്നു സർക്കുലർ പുറത്തിറക്കും. ദീർഘദൂര ബസുകളിൽ ഒരു സീറ്റ് കുറയുമ്പോൾ ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയാണ് 2 പേർക്ക് ഇരിക്കാവുന്ന സീറ്റാക്കുന്നത്.
Content Highlight: KSRTC crisis