ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിനുള്ള നടപടികൾ നാളെ തുടങ്ങും. അനുബന്ധ കുറ്റപത്രത്തിനൊപ്പം 102 പുതിയ സാക്ഷികളുടെ പട്ടികയാണു കോടതിയിൽ സമർപ്പിച്ചത്. ഇതിൽ കുറഞ്ഞതു 60 സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള തയാറെടുപ്പിലാണു പ്രോസിക്യൂഷനും പ്രതിഭാഗവും. 

ഒന്നാംഘട്ട സാക്ഷി വിസ്താരത്തിന്റെ ഭാഗമായി 9 പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നെങ്കിലും 5 പേരുടെ വിസ്താരത്തിനാണ് അനുമതി ലഭിച്ചത്. ആദ്യം വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണു പ്രോസിക്യൂഷന്റെ നീക്കം. ഇതിനെ പ്രതിഭാഗം എതിർത്തിട്ടുണ്ട്. ആദ്യം വിസ്തരിച്ച സാക്ഷികളിൽ 22 പേർ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. ഇവരിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് പിന്നീടു മജിസ്ട്രേട്ട് കോടതി മുൻപാകെ രഹസ്യ മൊഴി നൽകി.

പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന സാഗർ വിൻസന്റ് ഏതു സാഹചര്യത്തിലാണു മൊഴിമാറ്റിയതെന്നു വ്യക്തമാക്കുന്നതാണു രഹസ്യ മൊഴി. രണ്ടാം ഘട്ട വിസ്താരത്തിൽ പ്രോസിക്യൂഷന്റെ തുറുപ്പു ചീട്ടാണു സാഗർ വിൻസന്റിന്റെ രഹസ്യമൊഴി. കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറിന്റെ (പൾസർ സുനി) മാതാവിന്റെ രഹസ്യ മൊഴികളും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വഴിയൊരുക്കിയ സിനിമാ സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴികളും നേരിട്ടുള്ള വിസ്താരവുമാണു രണ്ടാം ഘട്ട വിസ്താരത്തിൽ പ്രതിഭാഗത്തിന്  നിർണായകം. 

അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: ബൈജു എം. പൗലോസിന്റെ വിസ്താരം ബാക്കി നിർത്തിയാണ് ഒന്നാംഘട്ട വിചാരണ നടപടികൾ കോടതി അവസാനിപ്പിച്ചത്. രണ്ടാം ഘട്ടത്തിൽ 60 സാക്ഷികളെ വിസ്തരിക്കാൻ 100 ദിവസമെങ്കിലും  വേണ്ടി വരുമെന്നാണു കരുതുന്നത്. ഹണി എം.വർഗീസാണു വിചാരണക്കോടതി ജ‍ഡ്ജി. വി.അജകുമാറാണു കേസിലെ പുതിയ സ്പെഷൽ പ്രോസിക്യൂട്ടർ. ആദ്യ പ്രോസിക്യൂട്ടർമാരായിരുന്ന എ.സുരേശനും തുടർന്നു വി.എൻ.അനിൽകുമാറും വിചാരണക്കോടതിയുടെ നിലപാടിൽ പ്രതിഷേധിച്ചു രാജിവച്ച ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. അഡീ.പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽകുമാർ തുടരുന്നുണ്ട്.

English Summary: Malayalam movie actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com