വ്ലോഗറുടെ കസ്റ്റഡിയിലെ പ്രകടനം: ഗുരുതര വീഴ്ചയെന്ന് ഇന്റലിജൻസ്
Mail This Article
തിരുവനന്തപുരം ∙ കഞ്ചാവു കേസിലെ പ്രതിയായ യൂട്യൂബ് വ്ലോഗർ എക്സൈസ് റേഞ്ച് ഓഫിസിനുള്ളിൽ വച്ചു കഞ്ചാവിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോ ചിത്രീകരിക്കാൻ അവസരം നൽകിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് എക്സൈസ് ഇന്റലിജൻസ്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എക്സൈസ് വിജിലൻസ് എസ്പി കെ.മുഹമ്മദ് ഷാഫിയോട് ആവശ്യപ്പെട്ടു. ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എക്സൈസ് കമ്മിഷണർ പറഞ്ഞു.
അറസ്റ്റിലായ പ്രതിക്കു സ്റ്റേഷനുള്ളിൽ വച്ച് എങ്ങനെ പാട്ടുപാടാനും ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കും വിധം സംസാരിക്കാനും കഴിഞ്ഞു, വിഡിയോ എങ്ങനെ ചിത്രീകരിച്ചു, ഈ സമയത്ത് ഏതെല്ലാം ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരുന്നു, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുണ്ടാകുക.
എറണാകുളം ബീച്ച് റോഡ് പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) നെയാണ് എക്സൈസ് മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം മുൻപു പിടികൂടിയത്. അറസ്റ്റിലായ ഇയാൾ എക്സൈസ് ഓഫിസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഞ്ചാവു ലഭിക്കുന്നതിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോയാണു പുറത്തായത്. ഇതിനു വലിയ പ്രചാരം കിട്ടിയതോടെ എക്സൈസ് വെട്ടിലായി.
സമീപകാലത്തു വ്ലോഗർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതി നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ‘മട്ടാഞ്ചേരി മാർട്ടിൻ’ എന്നപേരിലാണു പ്രതി അറിയപ്പെടുന്നത്. വിദേശത്തേക്കുള്ള ഇയാളുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച് ഇയാൾ ചർച്ച ചെയ്യുന്ന വിഡിയോയും വിവാദമായിരുന്നു.
മുഖം നോക്കാതെ നടപടി: മന്ത്രി
∙ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നു എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. കർശന നടപടിക്കാണു നിർദേശം നൽകിയിരിക്കുന്നത്.
English Summary: Excise to take action against officials for the video of arrested vlogger Francis Nevin Augustine describing benefits for Ganja on office premises