തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ ഗ്രേസ് മാർക്ക്; വിസിക്കെതിരെ പരാതി
Mail This Article
തിരുവനന്തപുരം ∙ കാലടി സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്എഫ്ഐ വനിതാ നേതാവിനു ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ് ചാൻസലർ ഒപ്പിട്ടു സർട്ടിഫിക്കറ്റ് നൽകിയതായി ആരോപണം. വിസിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി.
ബിഎ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ വിദ്യാർഥിനിയെ ഗ്രേസ് മാർക്ക് നൽകി ജയിപ്പിക്കാൻ വിസി വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. ഇതിലൂടെ 10 മാർക്ക് ആണ് ലഭിച്ചത്. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് സർട്ടിഫിക്കറ്റ് നൽകിയത്.
ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് സംസ്കൃത സർവകലാശാലയിൽ എംഎക്ക് പ്രവേശനം നൽകിയത് വിവാദമായതിനു പിന്നാലെയാണിത്. ഈ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റ് പിൻവലിച്ചശേഷം ഗ്രേസ് മാർക്കിലൂടെ ബിഎ (ഭരതനാട്യം) ഡി ഗ്രേഡിൽ പാസായെന്ന സർട്ടിഫിക്കറ്റ് പ്രോ വൈസ് ചാൻസലർ ഒപ്പിട്ട് നൽകി. മലയാളം സ്കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയവർ തങ്ങളുടെ ടീമിൽ വനിതാ നേതാവ് പങ്കെടുത്തില്ലെന്നു പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മത്സര വിജയികൾ വിസിക്ക് പരാതി നൽകിയെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം.
English Summary: Grace mark for failed sfi leader