പ്രസവത്തോടനുബന്ധിച്ച് മുടങ്ങിപ്പോയ പഠനം തുടരാൻ ഹൈക്കോടതി ഇടപെടൽ
Mail This Article
കൊച്ചി ∙ പ്രസവത്തോടനുബന്ധിച്ചു മുടങ്ങിപ്പോയ ബിഎഡ് പഠനം തുടരാൻ യുവതിക്ക് ഹൈക്കോടതി അവസരം ഒരുക്കി. കോഴ്സിന്റെ സ്കീമും കാലാവധിയും മാറിയെങ്കിലും കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാലാ സിൻഡിക്കറ്റ്, കോഴിക്കോട് തൊട്ടിൽപാലം പൂതംപാറ സ്വദേശി മഞ്ജു വെങ്കിടേശിനു പരീക്ഷയെഴുതാൻ അനുമതി നൽകി.
കൊട്ടാരക്കര വിദ്യാധിരാജ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് നാലാം സെമസ്റ്ററിൽ പുനഃപ്രവേശനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടപെട്ടത്.
ജോലി നോക്കുന്ന യുവതിയായ അമ്മയെ നിയമ സംവിധാനവും സമൂഹവും പിന്തുണയ്ക്കണമെന്നു പറഞ്ഞ കോടതി, ഇതൊരു പ്രത്യേക കേസായി പരിഗണിക്കാൻ സർവകലാശാലയോടു നിർദേശിച്ചിരുന്നു. തുടർന്ന് സർവകലാശാല അനുകൂല നിലപാട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, 2015 ലെ ബിഎഡ് സ്കീം പ്രകാരം പരീക്ഷയെഴുതാൻ ഹർജിക്കാരിയെ അനുവദിക്കണമെന്നു കോടതി നിർദേശിച്ചു. ഇതൊരു കീഴ്‌വഴക്കമായി പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞു.
കുഞ്ഞു ജനിച്ചതിനെ തുടർന്നു പഠനം മുടങ്ങിയ തനിക്കു പരീക്ഷ എഴുതാനും ചട്ടഭേദഗതി അനുസരിച്ചുള്ള അധിക ഇന്റേൺഷിപ് പൂർത്തിയാക്കാനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, ബിഎഡിന്റെ കോഴ്സ് കാലയളവും വിഷയങ്ങളും ഇന്റേൺഷിപ് കാലാവധിയും മാറിയെന്നു സർവകലാശാല അറിയിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്.
English Summary: High Court intervention to restart studies of kozhikode native Manju