കസ്റ്റഡിയിലിരിക്കെ വ്ലോഗറുടെ കഞ്ചാവ് പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം; പരിശോധിക്കാൻ പൊലീസ്
Mail This Article
കൊച്ചി ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്രോത്സാഹിപ്പിച്ച വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ചെറുപ്പക്കാർക്കിടയിൽ ഇത്തരം പ്രചാരണം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് സൂചന. എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ സിറ്റി പൊലീസും അന്വേഷണം തുടങ്ങി. കുറഞ്ഞ അളവിൽ കഞ്ചാവു സൂക്ഷിച്ച കേസിലാണു നെവിൻ അഗസ്റ്റിൻ അറസ്റ്റിലായത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസാരിച്ച കുറ്റത്തിനു പൊലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. സമാനസ്വഭാവമുള്ള പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന പത്തിലധികം വ്ലോഗർമാർ കൊച്ചിയിൽ മാത്രം പ്രവർത്തിക്കുന്നതായും അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു.
എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെ കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രചാരണം നടക്കാൻ പ്രതിക്ക് അവസരം ലഭിച്ച സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
English Summary: Nevin Augustine is the main link of Drug racket