ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ പ്രധാന ഓഫിസിലും പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആയിരത്തോളം പേജ് രേഖകൾ പിടിച്ചെടുത്തു. ഇഡി കൊച്ചി, തിരുവനന്തപുരം ഓഫിസുകളിൽ നിന്നുള്ള സംഘം ഒരേസമയം നടത്തിയ പരിശോധനയിൽ 5 ഇടങ്ങളിൽ നിന്നായാണ് ഇത്രയും രേഖകൾ പിടിച്ചെടുത്തത്. സിആർപിഎഫിന്റെ സുരക്ഷയോടെയുള്ള റെയ്ഡ് രാത്രി വൈകിയും തുടർന്നു. കേസ് ഇഡി ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ നടപടിയാണിത്. 

ബാങ്കിന്റെ കരുവന്നൂരിലെ കേന്ദ്ര ഓഫിസിൽ രാവിലെ 8.15ന് എത്തിയ സംഘം, സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും വിളിച്ചു വരുത്തി ബാങ്ക് തുറപ്പിച്ചു. ഒന്നാം പ്രതി മുൻ സെക്രട്ടറി പി.ആർ.സുനിൽകുമാറിന്റെ തളിയക്കോളത്തെ വീട്ടിൽനിന്നും രണ്ടാം പ്രതി മുൻ ഹെഡ് ഓഫിസ് മാനേജർ ബിജു കരീമിന്റെ മാപ്രാണത്തെ വീട്ടിൽനിന്നും രേഖകൾ  പിടിച്ചെടുത്തു. മൂന്നാം പ്രതി മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസിന്റെ തളിയക്കോണത്തെ വീട്, നാലാം പ്രതി റബ്കോ – ബാങ്ക് കമ്മിഷൻ ഏജന്റ് എ.കെ.ബിജോയിയുടെ കൊരുമ്പിശേരിയിലെ വീട്, ഏഴാം പ്രതിയും മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ.ദിവാകരന്റെ മാടായിക്കോണത്തെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി. അഞ്ചാം പ്രതി മുൻ വായ്പ കമ്മിഷൻ ഏജന്റ് പി.പി.കിരണിന്റെ പെരിഞ്ഞനത്തെ വീട്ടിൽ പരിശോധനയ്ക്ക് ഒരുക്കം നടത്തിയെങ്കിലും സംഘമെത്തിയില്ല.

ഭൂമി ഇടപാടുകൾ, വായ്പ നൽകൽ, വിദേശത്തേക്കു പണം കടത്തിയത് തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളാണു പിടിച്ചെടുത്തതെന്നാണു സൂചന. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇഡി തയാറായില്ല.

നടപടിക്രമം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി ∙ കരുവന്നൂർ ബാങ്കിനു പണം ലഭ്യമായാൽ നിക്ഷേപകർക്കു മടക്കി നൽകാൻ മാനദണ്ഡമുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. തുക തിരിച്ചു നൽകുന്നതിനുള്ള നടപടി ക്രമം അറിയിക്കാനും കോടതി സർക്കാരിനു നിർദേശം നൽകി.

നിക്ഷേപങ്ങൾ മുഴുവൻ തിരിച്ചു നൽകുമെന്നും നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ആസ്തി പണയം വച്ച് കേരള ബാങ്കിൽ നിന്നടക്കം വായ്പയുൾപ്പെടെ 3 മാസത്തിനുള്ളിൽ 50 കോടി രൂപ സമാഹരിക്കുമെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണു ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകിയത്. വിശദമായ റിപ്പോർട്ട് നൽകാൻ സർക്കാരിനും സഹകരണ വകുപ്പ് റജിസ്ട്രാർക്കും കോടതി നിർദേശം നൽകി.

English Summary: Raid in Karuvannur Bank and accused houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com