കോഴിക്കോട്∙ ‘അമൃത്’ പദ്ധതിയിലെ വിവാദമായ മലിനജല സംസ്കരണ പ്ലാന്റുകളുടെ പദ്ധതി രേഖ തയാറാക്കാൻ കൺസൽറ്റൻസിയെ തിരഞ്ഞെടുത്തതിലും നിർമാണക്കരാർ നൽകിയതിലും അടിമുടി ക്രമക്കേടുകളെന്നു ഓഡിറ്റ് റിപ്പോർട്ട്. ഒരു യോഗ്യതയുമില്ലാത്ത സ്ഥാപനത്തെയാണു കൺസൽറ്റൻസി കരാർ ഏൽപിച്ചത്. മാനദണ്ഡം മുഴുവൻ ഇവർക്കായി അട്ടിമറിച്ചു. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയാക്കാതെ പണവും നൽകി. പ്ലാന്റ് സ്ഥാപിക്കേണ്ട പ്രദേശത്തെ പൊതുജനങ്ങളുടെ അഭിപ്രായം പോലും കേൾക്കാതെയും അവരെ ബോധവൽക്കരിക്കാതെയുമാണു റിപ്പോർട്ട് തയാറാക്കിയതെന്ന ഗുരുതര കണ്ടെത്തലും സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ട്.
ശുചിമുറി മാലിന്യ സംസ്കരണത്തിനായി മെഡിക്കൽ കോളജ്, ആവിക്കൽ തോട്, കോതി എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കുന്നതും പൈപ്പ് ലൈനുകൾ ഇടുന്നതുമായ പദ്ധതികളാണ് ഓഡിറ്റ് വിഭാഗത്തിന്റെ രൂക്ഷ വിമർശനത്തിനു കാരണമായത്. വിശദപദ്ധതി രേഖ തയാറാക്കുന്നതിന് തിരഞ്ഞെടുത്ത റാം ബയോളജിക്കൽസ് എന്ന കൺസൽറ്റൻസിക്കു സർവതും പിഴച്ചതായി ഓഡിറ്റിൽ പറയുന്നു.
English Summary: Amrit project audit report