ഗോഡൗണുകളിൽ ധാന്യം ചോർന്നാൽ ബാധ്യത സർക്കാരിന് മാത്രം; വർഷം 10 കോടി നഷ്ടം
Mail This Article
തിരുവനന്തപുരം∙ ഭക്ഷ്യ വകുപ്പിന്റെ ഗോഡൗണുകളിൽ സൂക്ഷിക്കുന്ന ധാന്യങ്ങളിൽ കുറവുണ്ടായാൽ അതിന്റെ സാമ്പത്തിക ബാധ്യത പൂർണമായും സർക്കാരിന്റെ ചുമലിൽ. കൈകാര്യം ചെയ്യുമ്പോൾ സ്റ്റോക്കിൽ വരുന്ന കുറവ് ഇതുവരെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായിരുന്നു. ഇതൊഴിവാക്കിയും ഇങ്ങനെ സംഭവിക്കുന്ന കുറവ് കൈകാര്യ കിഴിവായി വകയിരുത്തിയും ഭക്ഷ്യ സെക്രട്ടറി ഉത്തരവിട്ടു. സർക്കാരിനു വർഷം 10 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണു തീരുമാനം. സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പുതിയ തീരുമാനം പരിരക്ഷയാകുമെങ്കിലും ദുരുപയോഗം ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതിക്കു കളമൊരുങ്ങും.
2021 ജൂലൈയിൽ സപ്ലൈകോ സിഎംഡി ഭക്ഷ്യവകുപ്പിനു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇപ്പോഴത്തെ ഭക്ഷ്യ സെക്രട്ടറി പി.എം.അലി അസ്ഗർ പാഷയായിരുന്നു അന്നു സപ്ലൈകോ സിഎംഡി. കേന്ദ്രത്തിൽനിന്ന് എഫ്സിഐ ഗോഡൗണിലെത്തുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്കുള്ള വിതരണത്തിനായി നേരെ ഇവിടേക്കാണ് എത്തുന്നത്. ഇതൊഴിവാക്കി, കുറഞ്ഞത് 0.3 ശതമാനമെങ്കിലും കൈകാര്യ കിഴിവ് അനുവദിക്കണമെന്നായിരുന്നു സപ്ലൈകോ സിഎംഡിയുടെ ശുപാർശ.
എന്നാൽ യഥാർഥത്തിലുള്ള കുറവ് അല്ലെങ്കിൽ 0.2 % കൈകാര്യ കിഴിവ്, ഗോഡൗൺ ആരംഭിച്ച കാലം മുതൽ പ്രാബല്യത്തോടെ അനുവദിക്കണമെന്നായിരുന്നു പൊതുവിതരണ ഉപഭോക്തൃ കമ്മിഷണറുടെ ശുപാർശ. ഇതിൽ 0.2% കൈകാര്യ കിഴിവ് ഭക്ഷ്യസെക്രട്ടറി അംഗീകരിച്ചു. 50 കിലോഗ്രാം ധാന്യമടങ്ങിയ ചാക്കിൽ 100 ഗ്രാം വരെ കുറവു വരാം. മാസം പരമാവധി 80 ലക്ഷത്തോളം രൂപയാണ് ഇതുവഴി നഷ്ടം.
∙ ഉദ്യോഗസ്ഥർ നഷ്ടം സഹിക്കുന്ന സാഹചര്യം ഒഴിവാക്കും
‘എഫ്സിഐ ഗോഡൗണുകളിൽ 0.4 % കൈകാര്യക്കിഴിവ് നൽകുമ്പോഴാണ് ഇവിടെ 0.2 %. അളവിൽ സ്വാഭാവികമായി സംഭവിക്കുന്ന കുറവിന് ഉദ്യോഗസ്ഥർ നഷ്ടം സഹിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം. അഴിമതി കാണിക്കുന്നവരെ കണ്ടെത്താൻ കൃത്യമായ സംവിധാനമുണ്ട്.’ – അലി അസ്ഗർ പാഷ, ഭക്ഷ്യ സെക്രട്ടറി
English Summary: Responsibility of grains in godowns for government