ADVERTISEMENT

തിരുവനന്തപുരം/കണ്ണൂർ ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്ന പ്രിയ വർഗീസ് അഭിമുഖത്തിലെ മാർക്കു വന്നപ്പോൾ ഒറ്റയടിക്ക് ഒന്നാമതെത്തിയതായി വിവരാവകാശ രേഖ.

റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെയാണ് 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തിയത്. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർ‌ക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണു പ്രിയ . 

റിസർച് സ്കോർ 645 ഉള്ള സി.ഗണേഷ് ഇന്റർവ്യൂവിൽ 28 മാർക്കോടെ മൂന്നാം റാങ്ക് നേടിയിട്ടുണ്ട്.  വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചു നൽകുന്ന മാർക്കാണ് റിസർച് സ്കോർ. എന്നാൽ ഇന്റർവ്യൂവിലെ പ്രകടനമാണു റാങ്ക് തീരുമാനിക്കുന്നതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. തൃശൂർ കേരളവർമ കോളജ് അധ്യാപികയായ പ്രിയ നിലവിൽ ഡപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാണ്. 

പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശരേഖ പുറത്തായത്. പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയില്ലെന്നു ക്യാംപെയ്ൻ കമ്മിറ്റി നേരത്തെ തന്നെ ആരോപിച്ചിരുന്നു.

15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് അഭിമുഖത്തിൽ 30 മാർക്കും സി.ഗണേഷിന് 28 മാർക്കും നൽകിയതു പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകണമെന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നതിന്റെ തെളിവാണെന്നു ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. രേഖകൾ ഗവർണർക്കു സമർപ്പിച്ചതായും അവർ അറിയിച്ചു. 

English Summary: Appointment details of Priya Varghese shows she is the least qualified one in research papers score point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com