ADVERTISEMENT

കോഴിക്കോട് ∙ ഫെയ്സ്ബുക് പേജിലെ വിവാദ പരാമർശത്തിന്റെ പേരിൽ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. നിയമസഭാ സമിതിയുടെ ഭാഗമായാണു ജലീൽ കശ്മീർ യാത്ര നടത്തിയത്. അതുകൊണ്ടു സ്പീക്കർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നു കേന്ദ്രമന്ത്രി പറ‍ഞ്ഞു.

ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത ‘ആസാദ് കശ്മീർ’ പോലെയുള്ള പ്രയോഗം ജലീൽ നടത്തിയതു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അറിവോടു കൂടിയാണോയെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കശ്മീരിനെക്കുറിച്ചു പാക്കിസ്ഥാൻ ഉപയോഗിക്കുന്ന പദപ്രയോഗം ജലീൽ നടത്തിയതു മനഃപൂർവമാണെങ്കിൽ അതു പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു.

ഇന്നും സിമിയുടെ നേതാവാണു താനെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണു കെ.ടി.ജലീലെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ജലീലിനെതിരെ കേസെടുക്കാത്തതു സംസ്ഥാന സർക്കാർ രാജ്യദ്രോഹത്തിനു കൂട്ടുനിൽക്കുന്നതിനു തെളിവാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പൊലീസ് കേസെടുക്കാൻ തയാറായില്ലെങ്കിൽ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.  

അതേസമയം, ജലീലിന്റെ പരാമർശം സിപിഎം നിലപാടല്ലെന്നു മന്ത്രി എം.വി.ഗോവിന്ദൻ പരോക്ഷമായി സൂചിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ചും കശ്മീരിനെ സംബന്ധിച്ചും കൃത്യമായ നിലപാട് സിപിഎമ്മിനുണ്ട്. അതല്ലാത്ത രീതിയിൽ വരുന്നതൊന്നും പാർട്ടി നിലപാടല്ല. എന്ത് അടിസ്ഥാനത്തിലാണ് ജലീൽ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നു മന്ത്രി പ്രതികരിച്ചു.

English Summary: Congress and BJP against K.T. Jaleel on his controversial post on Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com