വിറ്റുപോകാതെ പാഠപുസ്തകങ്ങൾ: പ്രധാനാധ്യാപകർക്ക് വലിയ പിഴ !
Mail This Article
പാലക്കാട് ∙ വൈകിക്കിട്ടുന്ന പാഠപുസ്തകം വിദ്യാർഥികൾ വാങ്ങിയില്ലെങ്കിൽ പ്രധാനാധ്യാപകർ വിലയും 18% പലിശയും നൽകണം. വിദ്യാഭ്യാസ വകുപ്പ് നേരത്തേ നൽകിയ നിർദേശം സംസ്ഥാന ടെക്സ്റ്റ്ബുക് ഓഡിറ്റ് വിഭാഗവും ശരിവച്ചു. അധ്യാപകരുടെ പരാതി കേട്ടു തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും പണമടയ്ക്കാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുകയാണ്.
2010 മുതൽ 2021 വരെ 9,10 ക്ലാസ് വിദ്യാർഥികൾ വാങ്ങാതെപോയ പുസ്തകങ്ങളുടെ വില പലിശസഹിതം പ്രധാനാധ്യാപകർ അടയ്ക്കണമെന്നാണു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചത്. നോട്ടിസ് ലഭിച്ച ചില അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. കോടതിനിർദേശപ്രകാരം സർക്കാർ ഹിയറിങ് നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചില്ല. വിഷയം മന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു.
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമാണെങ്കിലും 9,10 ക്ലാസുകളിൽ വില കൊടുത്തു വാങ്ങണം. ഒരു സെറ്റ് പുസ്തകത്തിനു 400 രൂപയാണു വില. ഇത്തരത്തിൽ 2010 മുതലുള്ള പാഠപുസ്തകത്തിന്റെ പണം ഈടാക്കും.
2009 വരെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലെ ഡിപ്പോയിൽനിന്നു പ്രധാനാധ്യാപകർ വില നൽകി പുസ്തകങ്ങൾ വാങ്ങുകയായിരുന്നു. 2010 മുതൽ നേരിട്ടു സ്കൂളുകളിൽ എത്തിക്കാൻ തുടങ്ങി.
ഇതോടെയാണു പ്രതിസന്ധിയുണ്ടായത്. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞു മാത്രം എത്തിക്കുന്ന പാഠപുസ്തകങ്ങൾ കെട്ടിക്കിടക്കാൻ തുടങ്ങി. കുട്ടികൾ കൂടുതലുള്ള സ്കൂളുകളിലാണ് ഇതു വലിയ ബാധ്യതയായത്.
പുസ്തകങ്ങളുടെ കണക്കു സംബന്ധിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ ചില പ്രധാനാധ്യാപകരുടെ വിരമിക്കൽ ആനുകൂല്യം തടഞ്ഞുവച്ച സംഭവങ്ങളുമുണ്ട്. വിൽക്കാത്ത പുസ്തകങ്ങൾ തിരിച്ചെടുക്കാൻ വകുപ്പു തയാറുമല്ല.
Content Highlight: Fine for head master