മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത: കരാർ കമ്പനിക്കെതിരെ നടപടി
Mail This Article
കോഴിക്കോട്∙ ദേശീയ പാതയിൽ മണ്ണുത്തി– ഇടപ്പള്ളി ഭാഗത്തെ പരിപാലനച്ചുമതലയുള്ള കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ജിഐപിഎൽ) നടപടിയെടുക്കുമെന്ന് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണ. നിർമാണ ജോലികളും അറ്റകുറ്റപ്പണികളും സമയബന്ധിതമായി നടത്താത്തതിനെത്തുടർന്നാണു നടപടി. 60 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ചാലക്കുടി അടിപ്പാതയുടെ കരാറിൽനിന്ന് ഈ കമ്പനിയെ നീക്കി. പുതിയ ഏജൻസിയെ കണ്ടെത്താൻ 20നു ടെൻഡർ നടത്തും.
അതേ സമയം കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നത് ഉന്നതതലത്തിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും ഇവിടെയുള്ള പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബി.എൽ.മീണ പറഞ്ഞു. മണ്ണുത്തി– ഇടപ്പള്ളി ദേശീയ പാതയിൽ നെടുമ്പാശേരിയിൽ കുഴിയിൽ ഇരുചക്രവാഹനം വീണുണ്ടായ അപകടത്തിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. അശാസ്ത്രീയമായാണ് ഈ ഭാഗത്തു കുഴിയടയ്ക്കുന്നത് എന്നും പരാതിയുയർന്നിരുന്നു.
English Summary: National Highway Authority of India action against company in charge of mannuthy - edappally road