ADVERTISEMENT

കൊച്ചി∙ നഗരത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ സംഘർഷത്തിൽ യുവാവു കുത്തേറ്റു മരിച്ചു. 2 പേർക്കു പരുക്കേറ്റു. വരാപ്പുഴ സ്വദേശി ശ്യാമാണു(33) കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ 3 പ്രതികളെ 12 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടൂർ പഴയ പള്ളിക്കു സമീപം പൂദേപാഠം ഹർഷാദ്(30), കുമ്പളം കൈതാരം തോമസ്(53), മാടവന കളപ്പുരയ്ക്കൽ സുധീർ(38) എന്നിവരാണു പിടിയിലായത്. മരിച്ച ശ്യാമിന്റെ സുഹൃത്ത് വരാപ്പുഴ മുട്ടിനകം അരുൺ, തോപ്പുംപടി സ്വദേശി അമൽ എന്നിവർക്കാണു കുത്തുകൊണ്ടു പരുക്കേറ്റത്.   

സൗത്ത് മേൽപാലത്തിനു സമീപം കളത്തിപ്പറമ്പു റോഡിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നെട്ടൂരിൽ മുറിയെടുത്തു മദ്യപിച്ച ശേഷമാണു പ്രതികൾ നഗരത്തിൽ എത്തിയതെന്നു പൊലീസ് പറയുന്നു. കളത്തിപ്പറമ്പു റോഡിലുണ്ടായിരുന്ന 2 ട്രാൻസ്ജെൻഡറുകളെ സമീപിച്ച പ്രതികൾ ഇവർക്കൊപ്പം നിന്ന ശ്യാമിനോടും സുഹൃത്തുക്കളോടും തർക്കിക്കുകയായിരുന്നു. 

ശ്യാമിനെയും സുഹൃത്തുക്കളെയും ഓടിച്ച ശേഷം ട്രാൻസ്ജെൻഡറുകളെ സമീപിക്കാനായി പ്രതികൾ മനപ്പൂർവം വാക്കുതർക്കം ഉണ്ടാക്കുകയായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. തങ്ങളെ കളിയാക്കി പാട്ടുപാടി എന്നാരോപിച്ചു പ്രതികൾ ശ്യാമിനെ മർദിക്കാൻ ശ്രമിച്ചു. ഹർഷാദ് കാറിൽ നിന്നു കത്തിയെടുത്തു വീശുകയും ശ്യാമിനെ പലതവണ കുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ചപ്പോഴാണ് അരുണിനും അമലിനും കുത്തേറ്റത്. 

പ്രതികളിലൊരാളായ സുധീർ തന്നെയാണു കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ ശ്യാം മരിച്ചു. 5 കുത്തുകളേറ്റിരുന്നു. വലത്തേ നെഞ്ചിലെ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 

ശ്യാം മരിച്ചെന്നു മനസ്സിലാക്കി ഒളിവിൽ പോയ പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തി നെട്ടൂരിലെ ചായക്കടയ്ക്കു പിന്നിൽ നിന്നു കണ്ടെടുത്തു. നെട്ടൂരിൽ ഓട്ടോ ഡ്രൈവറാണ് പ്രധാന പ്രതി ഹർഷാദെന്നു പൊലീസ് പറഞ്ഞു.

 പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കർ, പ്രിൻസിപ്പൽ എസ്ഐ കെ.പി.അഖിൽ, കൊച്ചി സിറ്റി ഷാഡോ സബ് ഇൻസ്പെക്ടർ എസ്.രാമു, പനങ്ങാട് പ്രിൻസിപ്പൽ എസ്‌ഐ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ അനസ്, വേണുഗോപാൽ, മണി, പ്രദീപ്, ഷാജി, സത്താർ, സീനിയർ സിപിഒമാരായ അനീഷ്, വിനോദ്, ഇഗ്നേഷ്യസ്, ഷിഹാബ്, മനോജ്‌, അഭിലാഷ് ഭക്തവത്സലൻ, സിപിഒ സിബി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.

 

English Summary: Youth stabbed to death in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com