പാലക്കാട്ട് സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
Mail This Article
പാലക്കാട് ∙ മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ, കുന്നങ്കാട് വീട്ടിൽ സായിബ്ക്കുട്ടിയുടെ മകൻ ഷാജഹാൻ (40) ആണു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചു.
ഇന്നലെ രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടി വീഴ്ത്തിയെന്നാണു വിവരം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാജഹാന്റെ ഭാര്യ: ഐശുമ്മ. മക്കൾ: ഷാഹിർ, ഷഹീർ, ഷിഫാന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
മരുതറോഡ് പഞ്ചായത്തിൽ സിപിഎം ഇന്നു ഹർത്താൽ പ്രഖ്യാപിച്ചു. ഇവിടെയും പാലക്കാട് നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
6 പേരടങ്ങുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നും ഇവരിൽ ചിലർ മറ്റൊരു കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം. ഇവർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. എന്നാൽ, കൊലപാതകത്തിൽ പങ്കില്ലെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാകാം കാരണമെന്നും ബിജെപി അറിയിച്ചു.
English Summary: CPM leader killed in Palakkad