192 പേരുടെ പേരിൽ 117 കോടി; തട്ടിപ്പ് മറയ്ക്കാൻ കരുവന്നൂരിൽ വ്യാജ വായ്പ!
Mail This Article
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് പ്രതികൾ വ്യാജ രേഖകൾ ചമച്ചു കൈക്കലാക്കിയ വായ്പകളുടെ പലിശ അടയ്ക്കാൻ വീണ്ടും വ്യാജ വായ്പകൾ എടുത്തെന്നു തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എ. ഉല്ലാസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബാങ്കിലെ മുൻ ജീവനക്കാരനായ തൃശൂർ സ്വദേശി എം.വി.സുരേഷ് നൽകിയ ഹർജിയിലാണു കോടതി നിർദേശപ്രകാരം അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിക്കു കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ അറിയിച്ചു.
ബാങ്കിന്റെ ഓഹരി ഉടമകളാകാനുള്ള അപേക്ഷയാണെന്ന് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യാജവിലാസങ്ങളിൽ വായ്പകൾ സൃഷ്ടിക്കുകയായിരുന്നു. കോടിക്കണക്കിനു രൂപയുടെ വായ്പയെടുത്തു തങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും ബിസിനസ് സ്ഥാപനങ്ങളിൽ പ്രതികൾ നിക്ഷേപിച്ചു. 2011 മുതൽ ഇതാരംഭിച്ചതാണ്. 192 പേരുടെ പേരിൽ 117 കോടി രൂപയുടെ വായ്പയെടുത്തതായാണ് ഇതുവരെ കണ്ടെത്തിയത്.
Content Highlight: Karuvannur Bank scam