ADVERTISEMENT

ന്യൂഡൽഹി ∙ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല (ബഫർ സോൺ / ഇഎസ്‍സെ‍ഡ്) നിർദേശിച്ചുകൊണ്ടുള്ള വിധി ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചെന്നും ഇതിൽ പുനഃപരിശോധന വേണമെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. വയനാട് ജില്ലയിലും കുമളി, മൂന്നാർ, നെയ്യാർ, പാലക്കാട്, റാന്നി എന്നിവിടങ്ങളിലും ജീവിക്കുന്നവർ വലിയ അരക്ഷിതാവസ്ഥയിലാണെന്നു ഹർജിയിൽ പറയുന്നു. വിധിയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കേരളത്തിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും ബഫർ സോൺ വേണമെന്നാണു ജൂൺ മൂന്നിനു നൽകിയ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചത്. ഇതിനെതിരായ ആദ്യ പുനഃപരിശോധനാ ഹർജിയാണു കേരളത്തിന്റേത്. ചീഫ് സെക്രട്ടറിയുടെ ഹർജി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ ആണു ഫയൽ ചെയ്തത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും കേരളം ആവശ്യപ്പെടും.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്ഥലപരിമിതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡം ശരിയാകില്ല. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയും സ്വഭാവവും പരിഗണിച്ചു ബഫർ സോൺ നിശ്ചയിക്കണം. ജനനിബിഡ മേഖലകൾ പൂർണമായി ഒഴിവാക്കണം. സർക്കാരിന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയില്ല. മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റർ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉൾപ്പെടെ തീരുമാനം ബാധിക്കുമെന്നും ഹർജിയിലുണ്ട്.

നേരത്തേ, കേന്ദ്ര വനം– പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. കോടതിയെ സമീപിക്കാൻ കേന്ദ്ര പിന്തുണ കിട്ടിയ പശ്ചാത്തലത്തിൽ അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിൽ കൂടിയാലോചന നടത്തിയാണ് ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാരും ഹർജി നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Buffer zone: Kerala Government file review petition in SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com