ഒന്നാം പ്രതി ‘വേഷം’; ലൈംഗികപീഡനക്കേസിലെ വിധിയിൽ പരാതിക്കാരിക്കെതിരെ വിവാദ പരാമർശം
Mail This Article
കോഴിക്കോട് ∙ ലൈംഗികപീഡനക്കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനു സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് പരാതി ഉന്നയിച്ച സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന വിവാദ പരാമർശത്തോടെ. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ ഉത്തരവിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.
2020 ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലാണ് സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ജാമ്യഹർജിക്കൊപ്പം സിവിക് ഹാജരാക്കിയ ചിത്രങ്ങളിൽ പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നു സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഉത്തരവിൽ പറയുന്നു.
ലൈംഗികാതിക്രമം ആരോപിക്കുന്ന 354എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല. ശാരീരികസമ്പർക്കമുണ്ടെന്നു സമ്മതിച്ചാൽ തന്നെ 74 വയസ്സുകാരനായ, ശാരീരികപരിമിതിയുള്ള പുരുഷൻ പരാതിക്കാരിയെ ബലമായി മടിയിലിരുത്തി ഉപദ്രവിച്ചെന്നു വിശ്വസിക്കാനാകില്ല. 30 വയസ്സുകാരിയായ പരാതിക്കാരിക്ക് ലൈംഗിക അതിക്രമം എന്താണെന്നു നന്നായി മനസ്സിലാകും.
സംഭവം നടന്ന് രണ്ടര വർഷത്തിനു ശേഷമാണ് പരാതി ഉന്നയിച്ചത്. എന്തുകൊണ്ടു വൈകി എന്നതിനു കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി റജിസ്റ്റർ ചെയ്തതിനു ശേഷമാണ് ആരോപണം ഉന്നയിച്ചതെന്നും ഉത്തരവിൽ പറയുന്നു.
English Summary: Sexual Harassment Complaint Will Not Prima Facie Stand When Woman Was Wearing Sexually Provocative Dress : Kerala Court In Bail Order