സംഘപരിവാർ വേണ്ട; പ്രതിപക്ഷത്തിനും അംഗത്വം നൽകാൻ നവോത്ഥാന സമിതി
Mail This Article
തിരുവനന്തപുരം∙ സംഘപരിവാർ ബന്ധമില്ലാത്ത സംഘടനകൾക്കും വ്യക്തികൾക്കും അംഗത്വം നൽകാൻ നവോത്ഥാന മൂല്യസംരക്ഷണ സമിതി തീരുമാനിച്ചു. വ്യക്തിഗത അംഗത്വത്തിനു സാധുത വരുത്തുന്ന പുതിയ ഭരണഘടന നേതൃയോഗം അംഗീകരിച്ചു. സമിതിയുടെ പേരിൽ ‘കേരള’ കൂട്ടിച്ചേർത്തു കേരള നവോത്ഥാന മൂല്യസംരക്ഷണ സമിതി എന്നാക്കി. ‘കേരള നവോത്ഥാന സമിതി’ എന്നു ചുരുക്കപ്പേര്.
ഒരു ഇടവേളയ്ക്കു ശേഷം നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മരവിപ്പിച്ച സമിതിയുടെ പ്രവർത്തനങ്ങൾ സിപിഎം മുൻകൈ എടുത്ത് ഈയിടെയാണു വീണ്ടും ആരംഭിച്ചത്.
യുഡിഎഫ് അനുകൂല സംഘടനകളോ വ്യക്തികളോ സമിതിയുടെ ഭാഗമാകാൻ ആഗ്രഹിച്ചാൽ വിലക്കില്ല. 1000 രൂപയാണു സംഘടനകളുടെ അംഗത്വ ഫീസ്, വ്യക്തികൾക്ക് 500 രൂപയും. സമൂഹത്തിനു തന്റേതായ സംഭാവന നൽകുന്ന വ്യക്തികളെയാവും പരിഗണിക്കുക.
സമിതിയിൽ നിലവിലുള്ള 32 സംഘടനകൾക്കും ഭാരവാഹിത്വം നൽകാൻ ധാരണയായി. അംഗ സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ നവോത്ഥാന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാവും. മറ്റേയാളെ സംസ്ഥാന കമ്മിറ്റിയിലും ഉൾപ്പെടുത്തും. ഇതനുസരിച്ച് പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ഏകദേശ ധാരണ ആയി. വെള്ളാപ്പള്ളി നടേശൻ (പ്രസി), പി.രാമഭദ്രൻ (ജന സെക്ര), കെ.സോമപ്രസാദ് (ട്രഷ) എന്നിവർ അതേ പദവിയിൽ തുടരും. വനിതകൾക്കു കൂടുതൽ പരിഗണന എന്ന നിലയിൽ എംജി വാഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോ.ഷീന ഷുക്കൂറിനെ വൈസ് പ്രസിഡന്റ് ആയും ദലിത് അവകാശ പ്രവർത്തക വിനീത വിജയനെ സെക്രട്ടറിയായും നിശ്ചയിച്ചു.
എല്ലാ ജില്ലകളിലും സാമൂഹിക – സാംസ്കാരിക – സാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവരുടെ പങ്കാളിത്തത്തോടെ നേതൃയോഗം ഒക്ടോബർ 5 നും 12നും ഇടയിൽ വിളിക്കും. ഏകീകൃതമായ പതാക, ലോഗോ എന്നിവ തയാറാക്കാൻ തീരുമാനിച്ചു. ഈ വർഷം തീരും മുൻപ് ജനകീയ പ്രസ്ഥാനമാക്കി സമിതിയെ വളർത്തണമെന്നാണു സിപിഎം നേതൃത്വത്തിലെ ധാരണ. താഴെത്തട്ടിൽ പിന്തുണ നൽകാൻ വിവിധ ഘടകങ്ങൾക്കു നിർദേശം നൽകി.
Content Highlight: Kerala Novodhana Samithi