കെഎസ്ആർടിസി: മന്ത്രിതല ചർച്ച ഇന്നും തുടരും
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിമാരായ ആന്റണി രാജുവും വി.ശിവൻകുട്ടിയും അംഗീകൃത ട്രേഡ് യൂണിയനുകളുമായി നടത്തുന്ന ചർച്ച ഇന്നും തുടരും. ശമ്പളം എല്ലാമാസവും അഞ്ചിനു തന്നെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ ആദ്യം തന്നെ ചർച്ചയിൽ ഉറപ്പുനൽകി. എന്നാൽ ദിവസവും 12 മണിക്കൂർ ഡ്യൂട്ടിയെന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിഐടിയുവും ബിഎംഎസും ടിഡിഎഫും നിലപാട് സ്വീകരിച്ചതോടെ ചർച്ച വഴിമുട്ടി.
സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ഡ്യൂട്ടികൾ സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റണമെന്ന നിലപാടിലാണു മാനേജ്മെന്റും സർക്കാരും. 1961 ലെ മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരമുള്ള 8 മണിക്കൂർ സിംഗിൾ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന നിലപാടിലാണ് യൂണിയനുകൾ. ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽത്തന്നെ തിരക്കേറിയ ഡിപ്പോകളിൽ 9 മണിക്കൂറും അൽപം കൂടി സമയവും എന്നതാണു സിഐടിയുവിന്റെ നിലപാട്.
ശമ്പളവിതരണത്തിലെ കൃത്യത ഉറപ്പു നൽകി സിംഗിൾ ഡ്യൂട്ടിയിലേക്ക് ട്രേഡ് യൂണിയനുകളെ എത്തിക്കാമെന്ന സർക്കാർ നിലപാടിൽ യൂണിയനുകൾ എതിർപ്പുന്നയിച്ചു. സിംഗിൾ ഡ്യൂട്ടിയുടെ കാര്യത്തിൽ സമവായ സാധ്യതയാണ് ഇന്നത്തെ ചർച്ചയിലും സർക്കാർ തേടുന്നത്. 329 ജീവനക്കാർ യൂണിയനുകളുടെ പ്രൊട്ടക്‌ഷനിൽ ഡിപ്പോകളിൽ നിൽക്കുന്നതിനെയും മാനേജ്മെന്റ് എതിർക്കുന്നു. എന്നാൽ ഇതിൽ വിട്ടുവീഴ്ചയ്ക്കു യൂണിയനുകൾ തയാറായേക്കും.
English Summary: Minister level discussion regarding KSRTC to continue