വിഴിഞ്ഞം സമരത്തിൽ പ്രശ്നപരിഹാരശ്രമം: ശശി തരൂർ എംപി രംഗത്ത്
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട് തീരദേശവാസികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തുറമുഖ നിർമാണത്തിലെ തടസ്സങ്ങൾ നീക്കാനും ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയ ശശി തരൂർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് വിഷയങ്ങൾ ചർച്ച ചെയ്തു.
മുഖ്യമന്ത്രിയുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും ദുരിതം നേരിടുന്ന തീരദേശവാസികൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള പരിഹാരങ്ങൾ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു. തീരശോഷണം സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചതായും ട്വീറ്റിലുണ്ട്.
ചർച്ചകളുടെ തുടർച്ചയായി മത്സ്യത്തൊഴിലാളികളുടെ സംഘടനാ നേതാക്കളെയും ശശി തരൂർ ബന്ധപ്പെടുമെന്നാണു സൂചന. പ്രശ്നപരിഹാരത്തിന് കൂട്ടായ ചർച്ചയ്ക്ക് അവസരമൊരുക്കാനാണ് എംപിയുടെ ശ്രമം.
English Summary: Shashi Tharoor for solving issues regarding Vizhinjam port