ക്ഷീര സംഘം സഹകരണ ബില്ലിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ല
Mail This Article
തിരുവനന്തപുരം ∙ മിൽമ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടു വന്ന ക്ഷീര സംഘം സഹകരണ ബില്ലിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്മിനിസ്ട്രേറ്റർക്ക് വോട്ടവകാശം നൽകുന്ന ബിൽ, ജനാധിപത്യ വിരുദ്ധമാകുമെന്നാണ് ഗവർണറുടെ നിലപാട്. വിഷയത്തിൽ ഗവർണർ വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമായതോടെ മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി രാജ്ഭവനിലെത്തി വിശദീകരണം നൽകി. ഗവർണർ ഉന്നയിച്ച ചില സംശയങ്ങളിൽ വ്യക്തത വരുത്താനാണ് രാജ്ഭവനിൽ എത്തിയതെന്നും വസ്തുതകൾ ഗവർണറെ ബോധ്യപ്പെടുത്തിയെന്നും ചിഞ്ചുറാണി പറഞ്ഞു.
ക്ഷീരസഹകരണ സംഘം പിടിച്ചെടുക്കാൻ സർക്കാരിന്റെ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തുന്ന നടപടിയായിട്ടാണ് നിയമനിർമാണത്തെ ഗവർണർ കാണുന്നതെന്നാണു സൂചന. മിൽമ പിടിക്കുകയെന്ന ലക്ഷ്യവുമായി ബിൽ കൊണ്ടു വരാൻ സിപിഎമ്മാണു മുൻകൈ എടുത്തത്. യൂണിവേഴ്സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള ബിൽ മാസങ്ങൾക്കു മുൻപ് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചെങ്കിലും അതിനും ഇതു വരെ അനുമതി നൽകിയിട്ടില്ല.
English Summary: Governor may not sign ksheera sangam sahakarana bill