ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പണം: സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി അന്വേഷണം
Mail This Article
മലപ്പുറം ∙ മലബാർ ദേവസ്വത്തിനു കീഴിലുള്ള പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സിപിഎം ലോക്കൽ സെക്രട്ടറി പണം വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം തുടങ്ങി. മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരായ ആരോപണം അന്വേഷിക്കാൻ വളാഞ്ചേരി ഏരിയ കമ്മിറ്റി രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ഉടൻ നൽകാനാണു നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ ലോക്കൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ മേൽ കമ്മിറ്റിയോടു ശുപാർശ ചെയ്യും.
ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു പണം വാങ്ങിയതുൾപ്പെടെ ലോക്കൽ സെക്രട്ടറിക്കെതിരെ ഒട്ടേറെ ആരോപണങ്ങളടങ്ങുന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ വളാഞ്ചേരി ഏരിയ കമ്മിറ്റിക്കു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തു. തുടർന്നാണ് 2 ഏരിയ കമ്മിറ്റി അംഗങ്ങളടങ്ങിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ലോക്കൽ കമ്മിറ്റി നിർമിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ടു നടന്നതായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടും കമ്മിഷൻ അന്വേഷിക്കും.
ആരോപണം പാർട്ടിക്കകത്തും പുറത്തും ഏറെ നാളായി പുകയുന്നുണ്ടെങ്കിലും പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ഏരിയ കമ്മിറ്റിയുടെ പരസ്യ നിലപാട്. അതേസമയം, ക്ഷേത്ര ജീവനക്കാരെ നിയമിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
English Summary: Investigation against cpm local secretary