ADVERTISEMENT

തിരുവനന്തപുരം ∙ ഉൽപന്നങ്ങളുടെ വിലത്തകർച്ചയും കൃഷി നാശവും പുതിയ രോഗങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ കർഷകർ കടന്നു പോകുമ്പോഴും അവർക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗത്തിനും കാറ്റുവീഴ്ച. എങ്ങനെ പൂർത്തീകരിക്കു‍മെന്നോ ആവശ്യമായ ഫണ്ട് ലഭിക്കു‍മോയെന്നോ ഉദ്യോഗസ്ഥർക്കു പോലും നിശ്ചയമില്ല. 

ക്ഷേമ നിധി ബോർഡ്: ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ തുടക്കമിട്ട കേരള കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം, കൃഷി–ധന വകുപ്പുകൾ തമ്മിലുള്ള ശീത‍സമരത്തിൽ നിർജീവമായിട്ടു മാസങ്ങളായി. 20 ലക്ഷം കർഷകരെ അംഗങ്ങളാ‍ക്കാൻ ലക്ഷ്യമിട്ടെങ്കിലും 8 മാസത്തിനിടെ അംശദായം അടച്ച് അംഗങ്ങളായത് 16,000 പേർ മാത്രം. അംഗമാ‍കുന്നവർക്ക് 60 വയസ്സ് തികയുമ്പോൾ പ്രതിമാസം 5,000 രൂപ പെൻഷനായി നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ആരോടു ചോദിച്ചി‍ട്ടാണ് ഈ തുക നിശ്ചയിച്ചതെന്നു ധനവകുപ്പ് ചോദിച്ചതോടെ കൃഷി വകുപ്പിന് ഉത്തരം മുട്ടി. 

പുതിയ കൃഷി: കാർഷികോൽപന്നങ്ങളുടെ വില ഇടിയുമ്പോഴും വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നാണു പരാതി. ഭൂപരിഷ്‍കരണ നിയമ ഭേ‍ദഗതിയുടെ പേരിൽ സിപിഎം–സിപിഐ തർക്കം രൂക്ഷമായതോടെ, തോട്ടം മേഖലയിൽ പുതിയ ഇനം ഫലവർഗങ്ങൾ കൃഷി ചെയ്യാനും സംസ്കരണവും വിപണനവും സാധ്യമാക്കാനുമുള്ള ബജറ്റ് പ്രഖ്യാപനവും ഒന്നര വർഷമായി ഫയലി‍ലാണ്. 

താങ്ങുവില: പഴം–പച്ചക്കറി ഇനങ്ങൾക്കായി താങ്ങുവില പദ്ധതിയും മെല്ലെപ്പോക്കിലാണ്. 16 ഇന‍ങ്ങൾക്കു താങ്ങുവില പ്രഖ്യാപിച്ചെങ്കിലും വില നിർണയം കർഷകർക്കു പ്രയോജനകരമായില്ല. ജനുവരി 5ന് കേരഫെഡ് പച്ച‍ത്തേങ്ങ സംഭരണം ആരംഭിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. കൊപ്ര സംഭരണവും ഫലം കണ്ടില്ല. 

ഞങ്ങളും കൃഷിയിലേക്ക്: ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ഏപ്രിലിൽ ആരംഭിച്ചെങ്കിലും കേരളത്തിലെ എത്ര പേർ കൃഷിയിലേക്കി‍റങ്ങിയെന്നു വ്യക്തമായ കണക്കില്ല. എന്നാൽ പദ്ധതിയുടെ ഭാഗമായി 10,000 കർഷക ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഉദ്ദേശിച്ചത് 25,000 ആയെന്നാണു കൃഷി വകുപ്പിന്റെ അവകാശവാദം. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ വൈകുന്നതും ധനവകുപ്പ് തുക അനുവദിക്കാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. 

നഷ്ടപരിഹാരം: ഈ മാസമാദ്യം, 6 ദിവസത്തെ അതി‍തീവ്രമഴയിൽ സംസ്ഥാനത്ത് 316.84 കോടി രൂപയുടെ കൃഷി നാശം ഉണ്ടാ‍യി എന്നാണു കൃഷി വകുപ്പിന്റെ കണക്ക്. നഷ്ടപരിഹാരം സംബന്ധിച്ച് ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല. ഹോർട്ടികോർപ് കർഷകർക്കു നൽകാനുള്ള കുടിശിക എന്നു വിതരണം ചെയ്യുമെന്നും അറിയില്ല. 

∙ എവിടെ സിയാൽ മോഡൽ ?

വിദേശത്തു‍ൾപ്പെടെ ജോലി ചെയ്യുന്നവരെയും വ്യവസായ–വാണിജ്യ സംരംഭക‍രെയും സഹക‍രിപ്പിച്ചു കാർഷിക മൂല്യവർ‍ധിത ഉൽപന്നങ്ങ‍ളുടെ വിപണനം മെച്ചപ്പെടുത്താൻ സിയാൽ മാതൃകയിൽ 100 കോടി രൂപ മൂലധ‍നമുള്ള കമ്പനി ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപ‍നമുണ്ടായിട്ട് 5 മാസം കഴിഞ്ഞു. 

English Summary: No progress in agriculture department projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com