ADVERTISEMENT

പാലക്കാട് ∙ തങ്ങൾ സിപിഎമ്മുകാരാണെന്നു വെളിപ്പെടുത്തി സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രണ്ടാം പ്രതി കുന്നങ്കാട് സ്വദേശി അനീഷ്, തങ്ങൾ സിപിഎം പ്രവർത്തകരാണെന്നു മാധ്യമങ്ങളോടു പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഒന്നാം പ്രതി നവീനും ‘ഞങ്ങൾ കമ്മ്യൂണിസ്റ്റ് പ്രവർത്തകരാണ്’ എന്നു പറഞ്ഞു. കൊലപാതകത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നു സിപിഎം ജില്ലാ നേതൃത്വം ആവർത്തിക്കുന്നതിനിടെയാണു പ്രതികളുടെ വെളിപ്പെടുത്തൽ.

അതേസമയം, കൊലപാതകത്തിനു പ്രതികളുടെ വ്യക്തിവിരോധം ഉൾപ്പെടെ കാരണമായെന്ന ജില്ലാ പൊലീസ് മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു രംഗത്തുവന്നു. പ്രതികൾ ആർഎസ്എസുകാരെന്നു പറയാൻ എസ്പിക്കു മടിയാണ്. പ്രഥമവിവര റിപ്പോർട്ടിൽ ബിജെപിക്കാരാണു ഷാജഹാനെ കൊലപ്പെടുത്തിയതെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവിക്കു മാത്രം ഇക്കാര്യത്തിൽ ‘കൺഫ്യൂഷൻ’ വരേണ്ട കാര്യമെന്തെന്നും സുരേഷ്ബാബു ചോദിച്ചു. പ്രതികൾ മുൻപു സിപിഎമ്മിനൊപ്പം നിന്നവരാണെങ്കിലും ഇപ്പോൾ ബന്ധമില്ലെന്നും കൊലയ്ക്കു പിന്നിൽ ആർഎസ്എസ്, ബിജെപി നേതൃത്വമാണെന്നും അദ്ദേഹം ആവർത്തിച്ചു. 

ഇന്നലെ 4 പ്രതികളെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് – 31) എന്നിവരെയാണ് മലമ്പുഴ കവ വനമേഖലയിലെ കുന്നിൻപരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുജീഷിന്റെ സഹോദരനാണു സുനീഷ്. കൊലപാതക സമയത്ത് 4 പ്രതികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി വി.കെ.രാജു അറിയിച്ചു. 

എൻ.ശിവരാജൻ, കെ.സതീഷ്, എസ്.സുനീഷ്, എസ്.വിഷ്ണു.
എൻ.ശിവരാജൻ, കെ.സതീഷ്, എസ്.സുനീഷ്, എസ്.വിഷ്ണു.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ 14 ദിവസത്തേക്ക് ആലത്തൂർ സബ്ജയിലിലേക്കു റിമാൻഡ് ചെയ്തു. 

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായശേഷം ഷാജഹാന്റെ പ്രവർത്തനങ്ങളിൽ പ്രതികൾക്കുള്ള അതൃപ്തിയും വ്യക്തിവിരോധവും ഉൾപ്പെടെ കൊലപാതകത്തിനു കാരണമായെന്നാണു കഴിഞ്ഞ ദിവസം പൊലീസ് വിശദീകരിച്ചത്. ആദ്യമുണ്ടായ അകൽച്ച പിന്നീടു ശത്രുതയായി. ഒപ്പം പ്രതികൾ സിപിഎം പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറിനിന്നതായും പൊലീസ് പറയുന്നു. 

Englsih Summary: Palakkad shajahan murder case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com