ഗാന്ധിചിത്രം തകർത്ത കേസ്: 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
Mail This Article
കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ 4 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ പിഎ കെ.ആർ.രതീഷ്കുമാർ (40), ഓഫിസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ (41), എൻജിഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് (44), കോൺഗ്രസ് പ്രവർത്തകൻ വി.നൗഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു. ഇവർക്കൊപ്പം ചോദ്യംചെയ്യലിന് ഹാജരായ മറ്റൊരു ഓഫിസ് ജീവനക്കാരനെ സാക്ഷിയാക്കി.
ജൂൺ 24നു രാഹുലിന്റെ ഓഫിസിൽ അതിക്രമം കാട്ടിയ എസ്എഫ്ഐ പ്രവർത്തകർ അവിടെയുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രവും തകർത്തെന്നായിരുന്നു ആരോപണം. എന്നാൽ സാഹചര്യത്തെളിവുകൾ, സാക്ഷിമൊഴികൾ, സിസിടിവി-മൊബൈൽ ഫോൺ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് അറസ്റ്റ് എന്നു ഡിവൈഎസ്പി ടി.പി.ജേക്കബ് പറഞ്ഞു.
പൊലീസ് പറയുന്നു:
എസ്എഫ്ഐക്കാർ തിരിച്ചുപോയശേഷം ഓഫിസിലെത്തിയ പൊലീസ് ഫൊട്ടോഗ്രഫർ എടുത്ത ഫോട്ടോകളിലും അതിനുശേഷം 3.59ന് എടുത്ത മറ്റൊരു ഫോട്ടോയിലും ഗാന്ധിജിയുടെ ചിത്രം ചുവരിലുണ്ട്. എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്തുനീക്കിയ ശേഷം 4.30നു പൊലീസ് ഫൊട്ടോഗ്രഫർ വീണ്ടും ഓഫിസിലെത്തിയപ്പോൾ ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു കിടക്കുകയായിരുന്നു. ആ സമയം കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്.
English Summary: 4 Congress workers arrested for vandalising Mahatma Gandhi's picture in Rahul Gandhi's Wayanad office