മുഖ്യമന്ത്രി ഏകാധിപതിയായി ഭരിക്കുന്നുവെന്ന് സിപിഐ വിമർശനം
Mail This Article
കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണു ഭരണം നടത്തുന്നതെന്നും എൽഡിഎഫ് നേതൃത്വത്തിലുള്ള സർക്കാരിനെ ‘പിണറായി സർക്കാർ, പിണറായി സർക്കാർ’ എന്നു പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. എല്ലാം തന്നിൽ മാത്രം കേന്ദ്രീകരിക്കുന്ന പിണറായിയുടെ പല സമീപനങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തിനു ചേരുന്നതല്ല. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമർശനമുയർന്നു.
പരിചയക്കുറവുണ്ടെന്നു പറഞ്ഞു സിപിഐ മന്ത്രിമാരെ താഴ്ത്തിക്കെട്ടാൻ മുഖ്യമന്ത്രി ശ്രമിച്ചു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽപോലും മുഖ്യമന്ത്രി കൈ കടത്തുന്നു. വകുപ്പുമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് വകുപ്പിൽ മുഖ്യമന്ത്രി നിയമിച്ചതു ഏകാധിപത്യ പ്രവണതയ്ക്കു തെളിവാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു കാലിത്തൊഴുത്ത് നിർമിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. ഇതിനെതിരെ പ്രതിഷേധിക്കാനോ വിമർശിക്കാനോ കഴിയാത്ത നേതൃത്വമാണു സിപിഐക്കുള്ളത്. നാക്കു പണയം വയ്ക്കുന്ന തരത്തിലാകരുത് പാർട്ടി സെക്രട്ടറിയുടെ നിലപാടുകളെന്നും വിമർശനമുയർന്നു.
English Summary: CPI criticises Pinarayi Vijayan