കുഴിക്കേസ് കലക്ടർക്ക്; ജനം അറിയിക്കും, കലക്ടർ കേസെടുക്കും
Mail This Article
കൊച്ചി ∙ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് കലക്ടർമാരുടെ ഓൺലൈൻ പോർട്ടൽ, പേജുകൾ വഴി നൽകാമെന്നും നടപടിയെടുക്കാൻ വിസമ്മതിച്ചാൽ വീഴ്ചയായി കണക്കാക്കി ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പരാതി ലഭിച്ചാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷർ എന്ന നിലയിൽ കലക്ടർമാർ കേസ് റജിസ്റ്റർ ചെയ്യണമെന്നും അന്വേഷണം നടത്തി തുടർന്നു നടപടിയെടുക്കണമെന്നുമാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
കലക്ടർമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥരും എല്ലാ റോഡുകളും സന്ദർശിക്കാനും അടുത്ത അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും കോടതി നിർദേശിച്ചു. കുഴികൾ മനുഷ്യ നിർമിത ദുരന്തമാണെന്ന് ആവർത്തിച്ചു. എറണാകുളം മുതൽ വാളയാർ വരെയുള്ള ദേശീയപാത ഏറക്കുറെ നന്നായെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. എന്നാൽ പൊതുമരാമത്ത്, തദ്ദേശ ഭരണ റോഡുകളിൽ ഏറെ ജോലികൾ ചെയ്യാനുണ്ട്. അടിസ്ഥാനപരമായ അറ്റകുറ്റപ്പണികൾ പോലും ഇവിടെ ചെയ്തിട്ടില്ലെന്നും അപകടങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും അറിയിച്ചു.
റോഡുകൾ, വിജിലൻസ് നടപടി എന്നിവ സംബന്ധിച്ചും വിശദമായ നടപടി റിപ്പോർട്ട് സമർപ്പിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. കുറ്റക്കാർക്കെതിരെ തുടർ നടപടി ഉടൻ സ്വീകരിക്കും. 116 റോഡുകൾ പരിശോധിച്ചു സാംപിളുകൾ ശേഖരിച്ചു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കുറ്റക്കാരെന്നു കണ്ടെത്തുന്ന എൻജിനീയർമാർ കരാറുകാർ എന്നിവർക്കെതിരെ നടപടിയെടുക്കും. ദേശീയപാത കരാർ കമ്പനി സർക്കാർ നൽകിയ കത്തുകൾക്കു പോലും മറുപടി നൽകാൻ വിസമ്മതിച്ചെന്നും റോഡ് മോശമാകാൻ കാരണമതാണെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും കരാറുകാരനെതിരെ നടപടിയെടുക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
ഹർജി 31 ന് പരിഗണിക്കുമ്പോൾ വിജിലൻസ് ഡയറക്ടർ ഓൺലൈനായി ഹാജരാകണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. നെടുമ്പാശേരി അത്താണിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് മരിച്ച ഹാഷിമിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കോടതി ഇടപെടണോ എന്നതിൽ ദേശീയ പാത അതോറിറ്റിയും സർക്കാരും വിശദീകരണം നൽകാനും നിർദേശിച്ചു.
English Summary: District collectors to monitor road pathole issue