ADVERTISEMENT

തിരുവനന്തപുരം∙ ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നേടി പ്രത്യേക ആവശ്യത്തിനു കൈവശം ലഭിച്ച ഭൂമി നിശ്ചിത സമയത്തിനകം ഉപയോഗിക്കുന്നില്ലെങ്കിൽ ഇതിൽ 5% വ്യവസായത്തിന് ഉപയോഗിക്കാനാകണമെന്നു വ്യവസായ വകുപ്പ്. വ്യവസായങ്ങൾക്കു കൂടുതൽ ഭൂമി കണ്ടെത്താൻ ഭൂപരിഷ്കരണ നിയമത്തിലെ 81–ാം വകുപ്പിലെ വ്യവസ്ഥകളിൽ ഭേദഗതിക്ക് വ്യവസായ വകുപ്പ് സർക്കാരിനോടു ശുപാർശ ചെയ്തു. 

പൊതുതാൽപര്യം മുൻനിർത്തിയുള്ള പ്രത്യേകാവശ്യങ്ങൾക്കായി സ്വകാര്യ സംരംഭകർക്കു 15 ഏക്കറിലധികം ഭൂമി കൈവശം വയ്ക്കാൻ ഭൂപരിഷ്കരണ നിയമത്തിനു വിധേയമായി ഇളവ് നൽകാറുണ്ട്. ഈ ഭൂമി സമയത്ത് ഉപയോഗപ്പെടുത്താനായില്ലെങ്കിൽ ഇത്തരം ഭൂമിയുടെ 5% അല്ലെങ്കിൽ പത്തേക്കർ മാത്രം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. മറ്റാവശ്യങ്ങളുടെ കൂട്ടത്തിൽ നിലവി‍ൽ വ്യവസായത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആനുകൂല്യം വ്യവസായ സംരംഭങ്ങൾക്കു കൂടി ലഭിക്കുന്ന വിധം ചട്ടം ഭേദഗതി ചെയ്യണമെന്നാണു ശുപാർശ. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു കൂടുതൽ ഭൂമി കണ്ടെത്തുന്നതിനു സംരംഭകരെ സഹായിക്കാൻ വകുപ്പിന്റെ ശ്രമം. 

വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ചാരിറ്റി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്റെ ആവശ്യത്തിനായി ലഭിക്കുന്ന അപേക്ഷകൾ മന്ത്രിതലത്തിൽ വരെ പരിശോധിച്ചശേഷം കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ അനുമതി നൽകാറുണ്ട്. ഒരു പ്രത്യേക ആവശ്യത്തിന് ഇളവു ലഭിക്കുന്ന ഭൂമി അതേ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നിശ്ചിത സമയത്തിനകം ഈ ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കിൽ ഇതിൽ 5% ഫ്ലോറി കൾചർ, വനില കൃഷി, ഔഷധസസ്യക്കൃഷി, ടൂറിസം, ഹോട്ടൽ, റിസോർട്ട് എന്നിവയ്ക്കോ, ഇവയുടെ അനുബന്ധ ആവശ്യങ്ങൾക്കോ ഉപയോഗിക്കാം. എന്നാൽ വ്യവസായത്തിന് എന്ന പേരിൽ ഇളവു നേടുന്ന ഭൂമി അല്ലാതെ, മറ്റാവശ്യത്തിനുള്ള ഭൂമിയിൽ ഇങ്ങനെ 5% വ്യവസായത്തിന് ഉപയോഗിക്കാൻ വ്യവസ്ഥയില്ല.

ഭൂപരിഷ്കരണ നിയമത്തിൽ ഇളവോടെ തരംമാറ്റപ്പെടുന്ന ഏതു ഭൂമിയും നിശ്ചിത സമയപരിധി പിന്നിട്ടാൽ 5% വ്യവസായത്തിനു നീക്കി വയ്ക്കാൻ കഴിയുന്ന ഭേദഗതിക്കാണു ശുപാർശ. ഇളവ് നേടിയശേഷം ഉപയോഗിക്കാതെ കിടക്കുന്ന ഒട്ടേറെ സ്വകാര്യ ഭൂമിയുണ്ടെന്നാണു കണ്ടെത്തൽ. സ്വകാര്യ വ്യവസായ പാർക്കുകൾക്കായി മുപ്പതോളം അപേക്ഷകൾ ലഭിച്ചു. കൂടുതൽ ഭൂമി ലഭ്യമാക്കാനായാൽ കൂടുതൽ സംരംഭകരെത്തുമെന്നു വകുപ്പ് കരുതുന്നു. 

Content Highlights: Land for industries, Government of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com