ADVERTISEMENT

ചിന്നക്കനാൽ (ഇടുക്കി) ∙ വീടിനോടു ചേർന്നു ജനലിൽ തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചിന്നക്കനാൽ 301 കോളനിയിൽ താമസിക്കുന്ന തരുൺ (23) ആണു മരിച്ചത്. ജീവനൊടുക്കിയതോ കൊലപാതകമോ എന്നു വ്യക്തമല്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇന്നു ഫൊറൻസിക് വിദഗ്ധരെത്തി പരിശോധിച്ച ശേഷമേ മൃതദേഹം മാറ്റുകയുള്ളൂവെന്നും ശാന്തൻപാറ പൊലീസ് അറിയിച്ചു.

വീടിന്റെ പിന്നിലെ മുറിയിൽ തരുണിന്റെ അരയിൽ ഇരുമ്പുതുടൽ കെട്ടി ജനാലയുടെ കമ്പിയുമായി ബന്ധിച്ചിരിക്കുകയാണ്. നിൽക്കുന്ന രീതിയിലാണു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. സമീപത്തുനിന്നു ചൂരൽവടിയും മണ്ണെണ്ണക്കന്നാസും കണ്ടെടുത്തിട്ടുണ്ട്. 

വീട്ടിൽ തരുണും അമ്മ സാറയും സാറയുടെ അമ്മ അമ്മിണിയുമാണു താമസം. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപു വരെ തരുൺ അമ്മയോടൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. തുണി കഴുകാനായി സാറ പുറത്തു പോയതിനു ശേഷം ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവമെന്നാണു പ്രാഥമിക നിഗമനം. 

മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽനിന്നു ശബ്ദമോ മറ്റു ബഹളമോ ആളുകൾ കേട്ടിട്ടുമില്ല.

കോട്ടയത്തു ബിരുദപഠനം പൂർത്തിയാക്കിയ തരുണിന് ഒന്നര മാസം മുൻപു പക്ഷാഘാതം വന്നിരുന്നു. തുടർന്നു വീട്ടിൽ ചികിത്സയിലായിരുന്നു. ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന വ്യക്തിയെ സംഭവത്തിനു ശേഷം കാണാതായതായും സൂചനയുണ്ട്. തരുണിന് ഒരു സഹോദരിയുണ്ട്.

English Summary: Youth's Burnt Body Found at Chinnakanal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com