കേരളത്തിലേക്ക് ദിനവും 120 കോടിയുടെ ഡിജിറ്റൽ ഹവാല; ദുബായ് വഴി ഇടപാടിന് മലയാളി റാക്കറ്റ്
Mail This Article
കൊച്ചി ∙ കേരളം കേന്ദ്രീകരിച്ച് ദിവസം 120 കോടി രൂപയുടെ കള്ളപ്പണ ഇടപാടു നടത്തുന്ന ഡിജിറ്റൽ ഹവാല റാക്കറ്റ് സജീവമായതായി കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) കണ്ടെത്തി. കറൻസി നോട്ടുകൾക്കു പകരം ക്രിപ്റ്റോ കറൻസി വഴിയാണു കുഴൽപണം കൈമാറുന്നത്. ‘യുഎസ്ഡിടി’ എന്ന ക്രിപ്റ്റോ കറൻസിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദുബായിലെ ദെയ്റ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നതെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം.
മുപ്പതംഗ മലയാളി ഹവാല റാക്കറ്റാണ് ഐടി സംരംഭങ്ങളുടെ മറവിൽ ഡിജിറ്റൽ ഹവാല ഇടപാടുകൾക്കു നേതൃത്വം നൽകുന്നത്. ഇവർ കേന്ദ്ര ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. റാക്കറ്റ് ഒരു ദിവസം നേടുന്ന കമ്മിഷനും കടത്തുകൂലിയും 7 കോടി രൂപ കവിയും. 400 ശതമാനത്തിലധികം ലാഭമുള്ള രാസലഹരി മരുന്ന് ഇടപാടുകൾക്കു വേണ്ടിയാണു ഈ പണം കൂടുതലായി ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 21.74 ഇന്ത്യൻ രൂപയ്ക്കു തുല്യം മൂല്യമുള്ള ദിർഹം കറൻസിയായി ഹവാല റാക്കറ്റിനു കൈമാറിയാൽ തുല്യതുകയ്ക്കുള്ള ക്രിപ്റ്റോ കറൻസി റാക്കറ്റിന്റെ ഇന്ത്യയിലെ കണ്ണിയുടെ അക്കൗണ്ടിൽ (വോലറ്റ്) നിക്ഷേപിക്കപ്പെടും. നാട്ടിൽ ഈ തുക ഇന്ത്യൻ കറൻസിയായി ഇടപാടുകാർക്കു കൈമാറും. വിദേശത്തു ജോലി ചെയ്യുന്ന പരിമിത വരുമാനക്കാരും, നിയമപ്രകാരമുള്ള ഡിജിറ്റൽ കൈമാറ്റമാണെന്ന ധാരണയിൽ സംഘം വഴി പണം കൈമാറുന്നുണ്ട്.
50,000 രൂപയ്ക്ക് 2336 ദിർഹമാണ് ഡിജിറ്റൽ ഹവാല സംഘം ഈടാക്കുന്നത്. കറൻസി ഹവാല സംഘങ്ങൾ ഈടാക്കുന്നതിനെക്കാൾ 32 ദിർഹം (695 രൂപ) കൂടുതലാണിത്. ഇടപാടിലെ സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയാണിത്. ഇതേസമയം, ദിവസം 2 കോടി രൂപയുടെ ബിസിനസ് നൽകുന്ന ഇടപാടുകാരിൽ നിന്ന് 50,000 രൂപയ്ക്കു 2250 ദിർഹം മാത്രമാണ് ഈടാക്കുന്നത്.
എന്തിനു ഹവാല?
യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് അംഗീകൃത മണി എക്സ്ചേഞ്ചുകൾ വഴി പണം കൈമാറാൻ 1000 ദിർഹം വരെ 17 ദിർഹവും (370 രൂപ) ആയിരത്തിനു മുകളിലാണെങ്കിൽ 23 ദിർഹവും (500 രൂപ) സർവീസ് ചാർജ് നൽകണം. ദിർഹത്തിനു രൂപയിൽ ലഭിക്കുന്ന വിനിമയ നിരക്കിലും വ്യത്യാസമുണ്ടാകും. ലാഭത്തിനു വേണ്ടി മാത്രമല്ല സാധാരണക്കാരായ പ്രവാസികൾ റാക്കറ്റിനെ സമീപിക്കുന്നത്. നാട്ടിൽ രൂപ മുൻകൂട്ടി കൈമാറുകയും ഗൾഫിൽനിന്ന് തവണകളായി ദിർഹം സ്വീകരിക്കുകയും ചെയ്യുന്ന ഇടപാടുകളും നടത്തുന്നുണ്ട്.
English Summary: Digital hawala through Cryptocurrency