ADVERTISEMENT

കൊച്ചി ∙ കോവിഡ് വാക്സിനേഷന്റെ അനന്തര ഫലങ്ങളെത്തുടർന്നു മരണം സംഭവിച്ചതുമായി ബന്ധപ്പെട്ട കേസുകൾ തിരിച്ചറിഞ്ഞ് ആശ്രിതർക്കു നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ മാർഗനിർദേശങ്ങളും നയങ്ങളും രൂപീകരിക്കാനും നടപടികൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ജസ്റ്റിസ് വി.ജി.അരുൺ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കു നിർദേശം നൽകി. കോവിഡ് വാക്സിനേഷനു ശേഷം എറണാകുളം ചക്കരപ്പറമ്പ് സ്വദേശി അബ്ദുൽ നാസർ മരിച്ചതിനെ തുടർന്നു ഭാര്യ സയീദ നൽകിയ ഹർജിയിലാണു നിർദേശം. 

കോവിഡ് 19 മൂലം മരിച്ചവരുടെ ആശ്രിതർക്കു നൽകുന്ന നഷ്ടപരിഹാരം തനിക്കും കുട്ടികൾക്കും നൽകാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വാക്സിനേഷനെ തുടർന്നുള്ള ദോഷഫലങ്ങൾ മൂലമാണു ഹർജിക്കാരിയുടെ ഭർത്താവ് മരിച്ചതെന്നു പ്രഥമദൃഷ്ട്യാ രേഖകൾ കാണിക്കുന്നതെന്നു കോടതി പറഞ്ഞു. ഇങ്ങനെയുള്ള മരണത്തിനു നഷ്ടപരിഹാരം നൽകാൻ സർക്കാർ നയം രൂപീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനു (എഎസ്ജി) ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

നയം രൂപീകരിച്ചിട്ടില്ലെന്ന് എഎസ്ജി മറുപടി നൽകി. സമാന ആവശ്യവുമായി 3 കേസ് ഇതിനകം വന്നിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. വാക്‌സീന്റെ പാർശ്വ ഫലങ്ങളെത്തുടർന്നുള്ളതാണെന്ന് സംശയിക്കുന്ന മരണങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും സംഭവിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 

English Summary: High Court on death after taking covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com