ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്കു പരിഹാരം കണ്ടെത്തിയേ തീരൂവെന്നും ഇതിലേക്ക് 28ന് ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇടക്കാല ഉത്തരവിനുള്ള തീരുമാനമെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 28ന് അകം പരിഹാര നിർദേശങ്ങൾ കേരള സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

തെരുവുനായകളുമായി ബന്ധപ്പെട്ടു ഭയാനകമായ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നു കേരള സർക്കാരും കോടതിയിൽ സമ്മതിച്ചു. തെരുവുനായ്ക്കളുടെ എണ്ണം കൂടിവരുന്നതും കുട്ടികളെ ആക്രമിക്കുന്നതും കേരള സർക്കാരും പ്രധാന ഹർജിക്കാർക്കു വേണ്ടി ഹാജരായ വി.കെ. ബിജുവും കോടതിയിൽ ചൂണ്ടിക്കാട്ടി. 

കേന്ദ്ര നിയമം തടസ്സം: കേരളം

അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ കൊല്ലാൻ പഞ്ചായത്ത് രാജ്, നഗരസഭ നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. എന്നാൽ, മൃഗങ്ങൾക്കെതിരായ ക്രൂരത തടയലുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിയമപ്രകാരം പേവിഷ ബാധ സ്ഥിരീകരിച്ചതും അക്രമകാരികളായതുമായ നായ്ക്കളെ മാത്രമേ കൊല്ലാൻ പാടുള്ളു. അലഞ്ഞുതിരിയുന്ന എല്ലാ നായ്ക്കളെയും കൊല്ലാൻ പാടില്ലെന്ന വാദം കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ശരിവച്ചു. 

കേന്ദ്ര നിയമം തടസ്സമായി നിൽക്കുന്ന നിയമപ്രശ്നത്തിനു പരിഹാരം വേണമെന്നാണു കേരളത്തിന്റെ ആവശ്യം. സംസ്ഥാന ചട്ടങ്ങൾ പാലിച്ചു കൊണ്ടു തെരുവുനായ്ക്കൾക്കെതിരെ നടപടി എടുക്കാൻ അനുവദിക്കണമെന്നു കേരള സർക്കാരിനു വേണ്ടി അഭിഭാഷകരായ വി. ഗിരിയും സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയും വാദിച്ചു.

∙ ‘ഞാൻ വീട്ടിൽ നായ്ക്കളെ വളർത്തുന്നുണ്ട്. തെരുവുനായ്ക്കളെ പരിപാലിക്കണമെന്നു തോന്നുന്നവർക്ക് അതു ചെയ്യാം. എന്നാൽ നായ ആരെയെങ്കിലും ആക്രമിച്ചാൽ അതിന്റെ ഉത്തരവാദിത്തം കൂടി അവർക്കായിരിക്കും. നായ്ക്കളോടുള്ള സഹാനുഭൂതിയും മനുഷ്യരുടെ സുരക്ഷയും ഒരുപോലെ പരിഗണിക്കപ്പെടണം.’ – ജസ്റ്റിസ് സഞ്ജീവ് ഖന്ന

2 ദിവസം: കടിയേറ്റത് 188 പേർക്ക്

സംസ്ഥാനത്ത് 2 ദിവസത്തിനിടെ 188 പേർ നായ കടിയേറ്റു ചികിത്സ തേടി. ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 47, പത്തനംതിട്ട 17, ആലപ്പുഴ 17, കോട്ടയം 6, ഇടുക്കി 8, തൃശൂർ 1, പാലക്കാട് 1, മലപ്പുറം 3, കോഴിക്കോട് 1, വയനാട് 8, കണ്ണൂർ 39, കാസർകോട് 40.

English Summary: Supreme Court on stray dog issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com