മത്സരമുണ്ടാകണം; വോട്ടർ പട്ടികയിൽ തൃപ്തനെന്ന് ശശി തരൂർ
Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരമുണ്ടാകണമെന്നു ശശി തരൂർ എംപി. താൻ മത്സരിക്കണമോ എന്നു തീരുമാനിക്കാൻ ഇനിയും സമയമുണ്ട്. വിജ്ഞാപനം വരാനിരിക്കുന്നതേയുള്ളൂ. മറ്റേതു പാർട്ടിയിലാണ് ഇങ്ങനെയൊരു ജനാധിപത്യ അവസരം ഉള്ളത്? പലർ മത്സരിച്ചാൽ പാർട്ടിക്കു നല്ലതാണ്. വിജയവും പരാജയവും വേറെ വിഷയമാണ്. പാർട്ടിയെക്കുറിച്ചു പലതും ചർച്ച ചെയ്യാനുള്ള അവസരമായാണു മത്സരത്തെ കാണുന്നത്. ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടി അപ്രസക്തമായ ഘട്ടത്തിൽ രണ്ടു തവണ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി വലിയ തിരിച്ചുവരവ് നടത്തി.
മത്സരം നടക്കുമ്പോൾ പാർട്ടിയെക്കുറിച്ചും അതിന്റെ ആശയത്തെക്കുറിച്ചും ജനം കൂടുതലായി ചർച്ച ചെയ്യും. ജനങ്ങൾക്കുള്ള താൽപര്യം വർധിക്കും. വോട്ട് ചെയ്യാൻ അവകാശമുള്ളത് ആർക്കെല്ലാം എന്നറിയേണ്ടതു തിരഞ്ഞെടുപ്പിൽ പ്രധാനമാണ്. പാർട്ടിക്കുള്ളിൽ അതു ലഭ്യമാക്കണമെന്നാണു താൻ ആവശ്യപ്പെട്ടത്. പുറത്തു കൊടുക്കണമെന്നു പറഞ്ഞിട്ടില്ല. തന്റെ സംശയത്തിനു രേഖാമൂലം തന്നെ മറുപടി കിട്ടിയിട്ടുണ്ടെന്നും അതിൽ തൃപ്തനാണെന്നും തരൂർ പറഞ്ഞു.
തരൂരിന്റെ മത്സര സന്നദ്ധതയെക്കുറിച്ചുള്ള ചോദ്യത്തിന്, കോൺഗ്രസ് പാർട്ടിയിലെ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് ഇതു കാണിച്ചുതരുന്നതെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. 10 പേർ പിന്തുണയ്ക്കാനുള്ള ആർക്കും മത്സരിക്കാനുള്ള അവകാശം പാർട്ടി നൽകുന്നു. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് താൻ അഭിപ്രായം പറയാനില്ലെന്നും വേണുഗോപാൽ പറഞ്ഞു.
English Summary: Shashi Tharoor on Congress President Election