ഭൂപതിവുചട്ടം ലംഘിച്ചു നിർമാണമെന്ന് റവന്യു വകുപ്പ്; എം.എം.മണിയുടെ സഹോദരഭാര്യയുടെ പേരിലുള്ള ടൂറിസം പദ്ധതിക്ക് നോട്ടിസ്
Mail This Article
തൊടുപുഴ ∙ എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഭാര്യയുടെ പേരിൽ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്തു നിർമിക്കുന്ന സിപ്‌ലൈൻ പദ്ധതിaക്കു റവന്യു വകുപ്പിന്റെ നോട്ടിസ്. ഭൂപതിവുചട്ടം ലംഘിച്ചതിന്റെ പേരിൽ പട്ടയം റദ്ദാക്കുന്നതിനു മുന്നോടിയായാണു നോട്ടിസ് നൽകിയത്. രണ്ടു മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിൽ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദമാണു സിപ്‌ലൈൻ.
1964ലെ ഭൂപതിവു ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ ദേശീയപാതയോടു ചേർന്നാണു സിപ്‌ലൈൻ പദ്ധതി നിർമാണം ആരംഭിച്ചത്. ഭൂപതിവു നിയമപ്രകാരമുള്ള പട്ടയഭൂമിയിൽ വീടു നിർമാണത്തിനും കൃഷിക്കും മാത്രമേ അനുവാദമുള്ളൂ. ചട്ടം ലംഘിച്ചു നിർമാണം നടത്തിയെന്നാണു റവന്യു വകുപ്പിന്റെ കണ്ടെത്തൽ.
പട്ടയ വ്യവസ്ഥകൾ ലംഘിച്ചതിനാൽ സ്ഥലമുടമകളെ നേരിൽക്കണ്ടു പട്ടയം റദ്ദു ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കാനാണു കലക്ടർ ദേവികുളം സബ് കലക്ടർക്കു നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ റവന്യു വകുപ്പ് വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ താൽക്കാലിക നിർമിതികൾക്കു പോലും നിരാക്ഷേപ പത്രം നൽകാത്ത സാഹചര്യമാണ്.
സ്ഥിരനിർമാണം അല്ലാത്തതിനാൽ സിപ്‌ലൈൻ പദ്ധതിക്കു റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു വെള്ളത്തൂവൽ പഞ്ചായത്ത് അന്നു നൽകിയ വിശദീകരണം.
Content Highlights: Land issue, MM Mani