ADVERTISEMENT

തിരുവനന്തപുരം∙ താനും മന്ത്രിമാരുമടങ്ങുന്ന സംഘം ഒക്ടോബർ 1 മുതൽ 14 വരെ ഫിൻലൻഡ്, നോർവേ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വികസന മാതൃകകൾ സംസ്ഥാന വികസനത്തിനായി പകർത്തിയെടുക്കുകയാണു ലക്ഷ്യം. വിദേശയാത്രയ്ക്കെതിരെ മുൻപും വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഉദ്ദേശ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫിൻലൻഡിലെ വിദ്യാഭ്യാസ മാതൃക പഠിക്കുന്നതിനാണു മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവരുമായി അവിടം സന്ദർശിക്കുന്നത്. മന്ത്രി പി. രാജീവ് നോർവേയിലും യുകെയിലും മന്ത്രി വി.അബ്ദുറഹിമാൻ നോർവേയിലും മന്ത്രി വീണാ ജോർജ് യുകെയിലും ഉണ്ടാകും. മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ടൂറിസം മേളയിൽ പങ്കെടുക്കാനാണു പാരിസ് സന്ദർശിക്കുക.

ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സന്റെ ക്ഷണപ്രകാരം അവിടെയുള്ള പ്രീ സ്‌കൂൾ സന്ദർശിക്കുന്നുണ്ട്. നോക്കിയയുടെ സെന്റർ സന്ദർശിച്ചു കമ്പനി മേധാവികളുമായി ചർച്ച നടത്തും. സൈബർരംഗത്തെ സഹകരണത്തിനു ഫിൻലൻഡിലെ ഐടി കമ്പനികളുമായും ചർച്ച നടത്തും. ടൂറിസം, ആയുർവേദ രംഗങ്ങളിലെ സഹകരണം ആസൂത്രണം ചെയ്യാനും കൂടിക്കാഴ്ചകളുണ്ട്.

സമുദ്ര മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനാണു നോർവേ സന്ദർശനം. നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഉരുൾപൊട്ടൽ ഉൾപ്പെടെ പ്രകൃതിക്ഷോഭങ്ങൾ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യകൾ പരിശോധിക്കും.

മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ ഒരു ദിവസത്തെ യോഗം നടത്തും. നൂറ്റൻപതോളം പ്രവാസികൾ പങ്കെടുക്കും. കേരളത്തിൽ ഗ്രഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സർവകലാശാലകൾ സന്ദർശിക്കും. വെയ്ൽസിലെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. 1990ൽ അന്നത്തെ മുഖ്യമന്ത്രി നായനാരും മന്ത്രി കെ.ആർ.ഗൗരിയമ്മയും യുഎസിലെ സിലിക്കൺവാലിയും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയും സന്ദർശിച്ചതു കൊണ്ടാണു ടെക്നോപാർക്ക് എന്ന ആശയം രൂപപ്പെട്ടത്. 

വിദേശരാജ്യങ്ങളിലെ ഡച്ച് മാതൃകയിലുള്ള ‘റൂം ഫോർ റിവർ’ പദ്ധതി മഹാപ്രളയ ശേഷം പ്രകൃതി ദുരന്തങ്ങൾ തടയാനും പ്രതിരോധിക്കാനുമായി ഇവിടെ നടപ്പാക്കി. 1993ലെ പ്രളയത്തിനു ശേഷം 22 വർഷം കഴിഞ്ഞ് 2015ലാണ് ഈ പദ്ധതി നെതർലൻഡിൽ യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

English Summary: CM Pinarayi Vijayan reaction over ministers foreign visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com