ആനക്കൊമ്പിൽ നിർമിച്ച ശിൽപങ്ങളുമായി 3 പേർ പിടിയിൽ
Mail This Article
തൊടുപുഴ ∙ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി 3 പേർ വനം വകുപ്പിന്റെ പിടിയിലായി. ഒരടി വീതം വലുപ്പമുള്ള 2 വിഗ്രഹങ്ങളുമായി തൊടുപുഴ അഞ്ചിരി പാലകുന്നേൽ ജോൺസ് (56), ഇഞ്ചിയാനി കേളത്ത് കുര്യാക്കോസ് (47), മടക്കത്താനം പുൽക്കുന്നേൽ കൃഷ്ണൻ (60) എന്നിവരെയാണു പിടികൂടിയത്.
പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണു വനം വകുപ്പ് വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് ഇവരെ പിടികൂടിയത്. ജോൺസന്റെ ഉടമസ്ഥതയിൽ ഇഞ്ചിയാനിയിലുള്ള വീട്ടിലാണു ശിൽപങ്ങൾ സൂക്ഷിച്ചിരുന്നത്.
ശിൽപങ്ങൾ വാങ്ങാനെന്ന പേരിൽ പ്രതികളുമായി ബന്ധപ്പെട്ടാണു വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കുടുക്കിയത്. 25 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ച ശേഷം വേഷം മാറിയെത്തിയാണു മൂവരെയും പിടികൂടിയത്.
ശിൽപങ്ങൾ നിർമിക്കാൻ ആനക്കൊമ്പു ലഭിച്ചതു തൊടുപുഴയിലെ പ്രമുഖനിൽ നിന്നാണെന്നു പ്രതികൾ മൊഴി നൽകിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ പക്കൽ ഒരു ചാക്കു നിറയെ പുരാവസ്തുക്കളെന്നു തോന്നിപ്പിക്കുന്ന സാധനങ്ങൾ ഉണ്ടായിരുന്നു.
English Summary: Three arrested with statue made out of elephant horn