ADVERTISEMENT

തിരുവനന്തപുരം∙ ബഫർസോൺ വിഷയത്തിൽ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ പട്ടിക മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി വനം വകുപ്പ് ര‍ണ്ടു ദിവസത്തിനകം കൈമാറും. അടുത്തയാഴ്ചയോടെ ഇതിൽ തീരുമാനം ഉണ്ടായേക്കും.

റിട്ട. ഹൈക്കോടതി ജഡ്ജിയെയാണു ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. വനം, കൃഷി, റവന്യു, കെഎസ്ഇബി വകുപ്പുകളിലെ പ്രതിനിധികളുടെ പട്ടികയും ഒപ്പം വനം വകുപ്പ് കൈമാറും. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരെക്കൂടി സമിതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ടെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ ഉപഗ്രഹ സർവേ‍ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ഉന്നതതല യോഗം ‍തീരുമാനിച്ചിരുന്നു. ബഫർസോൺ മേഖലയിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര‍നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവയാണു വിദഗ്ധ സമിതി നേരിട്ടു പരിശോധിക്കുക. ഒരു മാസത്തിനകം ഇടക്കാല റിപ്പോ‍ർട്ടും 3 മാസത്തിനകം അന്തിമ റിപ്പോ‍ർട്ടും സമർപ്പിക്കണമെന്നും നടപടികൾ ചീഫ് സെക്രട്ടറി ക്രോഡീകരിക്കണ‍മെന്നുമാണു മുഖ്യമന്ത്രിയുടെ നിർദേശം.

ബഫർസോൺ വിഷയത്തിൽ പുനഃപരിശോധന ഹർജി സംസ്ഥാനം ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്മേൽ തുറന്ന വാദം കേൾക്കണമെന്ന ആവശ്യവും കേരളം ഉന്നയിക്കും.

English Summary: Buffer Zone: Experts list to be handed over soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com